ലണ്ടന്‍: ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരെ കടുത്ത വ്യാപാര ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്നു മുതല്‍ ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നും ജൂണ്‍ മാസത്തോടെ ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്നുമാണ് മുന്നറിയിപ്പ്.
ഗ്രീന്‍ലന്‍ഡിന്റെ തന്ത്രപ്രധാന്യം
ഡാനിഷ് സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം വിട്ടുനല്‍കാന്‍ ഡെന്മാര്‍ക്കും നാറ്റോ സഖ്യകക്ഷികള്‍ക്കും തയ്യാറാകാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ആര്‍ട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനം, അപൂര്‍വ്വ ധാതുക്കളുടെയും പ്രകൃതിവാതകത്തിന്റെയും വന്‍ ശേഖരം എന്നിവയാണ് ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ ലക്ഷ്യമാക്കുന്നത്. ചൈനയും റഷ്യയും ആര്‍ട്ടിക് മേഖലയിലെ ഇടപെടലുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകണമെന്നാണ് ട്രംപിന്റെ വാദം. ബ്രിട്ടനും ഡെന്മാര്‍ക്കും സംയുക്തമായി നടത്തുന്ന സൈനിക നിരീക്ഷണങ്ങള്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടിഷ് വിപണിക്ക് തിരിച്ചടി
ട്രംപിന്റെ 'താരിഫ് യുദ്ധം' ബ്രിട്ടിഷ് വിപണിയെ തകര്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 10 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് വഴി ബ്രിട്ടനില്‍ പ്രതിവര്‍ഷം 600 കോടി പൗണ്ടിന്റെ (ഏകദേശം 65,000 കോടി രൂപ) അധിക ബാധ്യത ഉണ്ടാകും. യന്ത്രസാമഗ്രികള്‍, വാഹനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയാണ് പ്രധാനമായും ബാധിക്കപ്പെടുന്നത്. വില വര്‍ധന കമ്പനികളുടെ ലാഭത്തെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടന്റെ പ്രതികരണം
''അമേരിക്കന്‍ നീക്കം തികച്ചും തെറ്റാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും,'' എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും നാറ്റോ സഖ്യത്തിനുള്ളില്‍ വിള്ളലുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനം
ട്രംപിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് കെമി ബാഡനോക്കും ലിബറല്‍ ഡെമോക്രാറ്റുകളും രൂക്ഷമായി വിമര്‍ശിച്ചു. ബ്രിട്ടിഷ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് അടിയന്തരമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു