ലണ്ടന്‍: ജര്‍മനിയില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന സിറിയന്‍ യുവാവിന് യുകെയില്‍ ഹോട്ടല്‍ വാസം അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു.
അസീസാദ്ദീന്‍ അല്‍ ഷെയ്ഖ് സുലൈമാന്‍ (31) എന്ന സിറിയക്കാരനാണ് കേസിലെ പ്രതി. ജര്‍മനിയില്‍ കടുത്ത നിയമനടപടികള്‍ ഒഴിവാക്കാനാണ് ഇയാള്‍ യുകെയിലേക്ക് താമസം മാറിയത്. യൂറോപ്യന്‍ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഇയാളെ യുകെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റസ്റ്ററന്റ് ജീവനക്കാരനായ ഇയാള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കോടതി കണ്ടെത്തി. ഇംഗ്ലീഷ് ചാനല്‍ ബോട്ടില്‍ മുറിച്ചുകടന്നാണ് ഇയാള്‍ യുകെയില്‍ പ്രവേശിച്ചത്.
സിറിയയില്‍ ഗോത്ര വൈരാഗ്യം മൂലം ജീവന് ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് യുകെയില്‍ തുടരാന്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ അഭയം തേടുകയാണ് പ്രതി. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
2022-ല്‍ ജര്‍മനിയിലെ ഓസ്‌നബ്രൂക്കില്‍ 15 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ചതാണ് പ്രധാന കുറ്റാരോപണം. മദ്യപിച്ചിരുന്ന പ്രതി സിഗരറ്റ് ലൈറ്റര്‍ ആവശ്യപ്പെട്ട് കുട്ടിയെ സമീപിച്ച് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനും ലഹരി വില്‍പന നടത്തിയതിനും ഇയാള്‍ ജര്‍മനിയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൊഴില്‍രഹിതനായതിനാല്‍ ജര്‍മന്‍ കോടതികള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉത്തരവും ഇയാള്‍ ലംഘിച്ചിരുന്നു.
നൈജീരിയക്കാരിയായ ഭാര്യയും നവജാത ശിശുവായ മകനുമൊത്ത് അസീസാദ്ദീന്‍ നിലവില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഹെയ്‌ലിലെ ബ്രിട്ടാനിയ ആഷ്‌ലി ഹോട്ടലില്‍ താമസിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കായി യുകെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഈ ത്രീ സ്റ്റാര്‍ ഹോട്ടല്‍ വാസം രാഷ്ട്രീയ തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ''വിദേശ കുറ്റവാളികളെയും അനധികൃത കുടിയേറ്റക്കാരെയും നിയമങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. അതിനാലാണ് മനുഷ്യാവകാശ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്. കൂടുതല്‍ നാടുകടത്തല്‍ സാധ്യമാക്കും. കഴിഞ്ഞ വര്‍ഷം മാത്രം 5,200 വിദേശീയ കുറ്റവാളികളെ നാടുകടത്തി, മുന്‍ വര്‍ഷത്തേക്കാള്‍ 14% വര്‍ധനവ് രേഖപ്പെടുത്തി. കുറ്റവാളികളെ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും'' - ഹോം ഓഫിസ് വക്താവ് വ്യക്തമാക്കി