ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയിലെത്തുന്ന അഭയാര്‍ഥികളെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കുന്ന ബ്രിട്ടിഷ് സര്‍ക്കാരിന്റെ 'വണ്‍ ഇന്‍, വണ്‍ ഔട്ട്' പദ്ധതിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. പീഡനങ്ങള്‍ക്കും മനുഷ്യക്കടത്തിനും ഇരയായവരെപ്പോലും യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ സര്‍ക്കാര്‍ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നതായി 'മെഡിക്കല്‍ ജസ്റ്റിസ്' പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പദ്ധതി എന്താണ്?
2025 ഓഗസ്റ്റ് മുതല്‍ ബ്രിട്ടന്‍-ഫ്രാന്‍സ് കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറിയ ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന ഒരാളെ ഫ്രാന്‍സിലേക്ക് തിരികെ അയക്കും. പകരം ഫ്രാന്‍സില്‍ നിയമപരമായ അഭയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന മറ്റൊരാളെ യുകെ സ്വീകരിക്കും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും നിയമവിരുദ്ധ യാത്രകള്‍ തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍
ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന 33 പേരില്‍ നടത്തിയ പഠനത്തില്‍ 18 പേര്‍ മുന്‍കാലങ്ങളില്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്കോ മനുഷ്യക്കടത്തിനോ ഇരയായവരാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. തടങ്കലിലുള്ളവരുടെ ശാരീരിക-മാനസിക അവസ്ഥ പരിശോധിക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവരെപ്പോലും നിര്‍ബന്ധിതമായി നാടുകടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
തടങ്കലിലെ ദുരനുഭവങ്ങള്‍
ഫ്രാന്‍സിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഒരാള്‍ വെളിപ്പെടുത്തി. ''അവര്‍ എന്റെ കഴുത്ത് ഞെരിച്ചു, ശ്വാസം മുട്ടി ബോധം പോകാന്‍ തുടങ്ങി. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് കരുതി'' എന്നാണ് അദ്ദേഹത്തിന്റെ മൊഴി. പരുക്കുകളോടെ ഇയാളെ വീണ്ടും തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട് പറയുന്നു.
മനുഷ്യാവകാശ സംഘടനയുടെ ആവശ്യം
ഈ മനുഷ്യത്വരഹിതമായ പദ്ധതി ഉടന്‍ നിര്‍ത്തലാക്കണമെന്ന് മെഡിക്കല്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു. ബോട്ടുകളില്‍ എത്തുന്നവരുടെ അഭയാപേക്ഷകള്‍ യുകെയില്‍ തന്നെ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നിലപാട്
ബ്രിട്ടന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കലാണ് മുന്‍ഗണനയെന്ന് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കി. ''ഫ്രാന്‍സ് ഒരു സുരക്ഷിത രാജ്യമാണ്. അവിടെ അഭയാപേക്ഷ നല്‍കാന്‍ സൗകര്യമുണ്ട്. തടങ്കലിലുള്ളവരുടെ ക്ഷേമം പ്രധാനമാണെന്നും അന്തസ്സോടെയുള്ള നാടുകടത്തലാണ് നടപ്പാക്കുന്നതെന്നും'' സര്‍ക്കാര്‍ അറിയിച്ചു