ലണ്ടന്‍: പഠനവൈകല്യമുള്ള യുവതിയെ 25 വര്‍ഷം 'അടിമ'യാക്കി പാര്‍പ്പിച്ച കേസില്‍ ബ്രിട്ടീഷ് സ്വദേശി അമാന്‍ഡ വിക്‌സണ്‍ (56) കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്ലോസ്റ്റര്‍ഷെയറിലെ ട്യൂക്‌സ്ബറിയിലാണ് സംഭവം നടന്നത്. 1995-ല്‍ 16-ാം വയസ്സില്‍ അമാന്‍ഡയുടെ വീട്ടിലെത്തിയ യുവതി 2021-ല്‍ പൊലീസ് രക്ഷപ്പെടുത്തും വരെ കഠിന യാതനകള്‍ അനുഭവിക്കുകയായിരുന്നു. അമാന്‍ഡ നിരന്തരം മര്‍ദ്ദിക്കുകയും ചൂലുകൊണ്ട് അടിച്ച് പല്ലുകള്‍ കൊഴിച്ചുമാറ്റുകയും ചെയ്തു. മുഖത്ത് ബ്ലീച്ച് ഒഴിക്കുക, നിര്‍ബന്ധപൂര്‍വ്വം തല മുണ്ഡനം ചെയ്യുക, തൊണ്ടയിലേക്ക് ലിക്വിഡ് സോപ്പ് ഒഴിക്കുക തുടങ്ങിയ ക്രൂരതകളും നടന്നു.
എച്ചില്‍ ഭക്ഷണം മാത്രം നല്‍കിയിരുന്ന യുവതിയെ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. വര്‍ഷങ്ങളോളം കുളിക്കാന്‍ പോലും അനുവാദം നല്‍കിയിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തി. തറ തുടച്ചും മറ്റും മുട്ടുകാലില്‍ ഇഴഞ്ഞതിനാല്‍ കാലുകളില്‍ തഴമ്പുകള്‍ വീണിരുന്നു.
യുവതിയുടെ പേരില്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അമാന്‍ഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 33,000 പൗണ്ട് (ഏകദേശം 35 ലക്ഷം രൂപ) തട്ടിയെടുത്തതായി കണ്ടെത്തി.
അമാന്‍ഡയുടെ തന്നെ മക്കളിലൊരാള്‍ നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. അടിമപ്പണി ചെയ്യിപ്പിക്കല്‍, മര്‍ദ്ദനം, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അമാന്‍ഡയ്ക്കുള്ള ശിക്ഷ മാര്‍ച്ച് 12ന് വിധിക്കും. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
നിലവില്‍ ഒരു വളര്‍ത്തു കുടുംബത്തോടൊപ്പം കഴിയുന്ന യുവതി വിദേശയാത്രകള്‍ നടത്തുകയും കോളജില്‍ പഠനം ആരംഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു