ലണ്ടന്‍: രണ്ടുവയസ്സുള്ള മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അലക്‌സാണ്ട്ര വാക്കര്‍ക്കും (26) കാമുകന്‍ ഹാരിസണ്‍ സിംപ്‌സണും (22) ടീസ്സൈഡ് ക്രൗണ്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇസബെല്‍ റോസ് വെല്‍ഷാണ് കൊല്ലപ്പെട്ടത്. സിംപ്‌സണ്‍ കുറഞ്ഞത് 28 വര്‍ഷവും ആറുമാസവും വാക്കര്‍ 22 വര്‍ഷവും തടവ് അനുഭവിച്ച ശേഷമേ പരോളിന് പരിഗണിക്കപ്പെടൂ. ഇരുവരെയും കൊലപാതകത്തിനും കുട്ടിയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരായി കോടതി കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സിംപ്‌സണിന് പ്രത്യേക ശിക്ഷയും വിധിച്ചു. 2025 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കുട്ടിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ബാധ്യതയുണ്ടായിരുന്നവരുടെ കൈകളിലാണ് ഇസബെല്‍ നിരന്തരമായ അതിക്രമത്തിനും കൊലപാതകത്തിനും ഇരയായതെന്ന് ശിക്ഷ വിധിച്ച ജസ്റ്റിസ് നോര്‍ട്ടണ്‍ പറഞ്ഞു.
2025 ജൂണില്‍ സിംപ്‌സണ്‍ വാക്കറുടെ ജീവിതത്തിലേക്ക് എത്തുന്നതുവരെ ഇസബെല്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിഞ്ഞിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ കുഞ്ഞ് ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് ഇരയായി. സെപ്റ്റംബര്‍ 13ന് ഇസബെലിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും ഉടന്‍ ആശുപത്രിയിലെത്തിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് വാക്കര്‍ വൈദ്യസഹായം തേടിയത്. സംഭവം നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നുവെന്നും പിന്നീട് കുഞ്ഞിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയെന്നുമുള്ള വാക്കറുടെ വാദം കോടതി തള്ളി.
അന്വേഷണത്തിന്റെ തുടക്കംമുതല്‍ വാക്കര്‍ കള്ളം പറഞ്ഞതായും മരിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ രക്ഷിക്കുന്നതിനുപകരം സ്വന്തം സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കിയതെന്നും ജഡ്ജി വിമര്‍ശിച്ചു. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും അവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും കോടതി കണ്ടെത്തി. ചില ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ത്തിയായില്ല. സമയോചിതമായി സംരക്ഷണനടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇസബെലിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.