ലണ്ടന്‍: ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പതിവ് അള്‍ട്രാസൗണ്ട് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ഗര്‍ഭകാലത്തിന്റെ 12, 20 ആഴ്ചകളില്‍ നടത്തുന്ന സ്‌കാനുകള്‍ക്കു പുറമെ കൂടുതല്‍ പരിശോധനകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പഠിച്ചുവരികയാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റ് ആരോഗ്യസങ്കീര്‍ണതകളും നേരത്തേ കണ്ടെത്തുകയാണ് നിര്‍ദേശത്തിന്റെ പ്രധാന ലക്ഷ്യം. കൂടുതല്‍ സ്‌കാനുകള്‍ ലഭ്യമാക്കുന്നതിലൂടെ അപകടസാധ്യതകള്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാനും ആവശ്യമായ ചികിത്സയും പരിചരണവും വേഗത്തില്‍ ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടനിലെ പ്രസവപരിചരണ സേവനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പുതിയ പരിഷ്‌കാര നിര്‍ദേശം. ചില ആശുപത്രികളിലെ മാതൃ-ശിശു സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ നിരീക്ഷണവും പരിശോധനകളും ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അധിക സ്‌കാനുകള്‍ ഗര്‍ഭകാലത്തിന്റെ ഏതെല്ലാം ഘട്ടങ്ങളില്‍ നടത്തണം, രാജ്യവ്യാപകമായി പദ്ധതി എങ്ങനെ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. നിര്‍ദേശത്തിന്റെ പ്രായോഗികതയും ആരോഗ്യസംവിധാനത്തിനുണ്ടാകുന്ന അധിക ബാധ്യതകളും പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.