ലണ്ടന്‍: യുകെയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന അമേരിക്കന്‍ സൈനികര്‍ക്കെതിരായ കേസുകള്‍ ബ്രിട്ടിഷ് പൊലീസില്‍നിന്ന് യുഎസ് സൈനിക അധികാരികള്‍ക്ക് കൈമാറുന്ന നടപടിക്രമം സര്‍ക്കാര്‍ പരിശോധിക്കുന്നു. പ്രതികള്‍ ബ്രിട്ടിഷ് കോടതികള്‍ക്കു പകരം അമേരിക്കന്‍ സൈനിക കോടതികളില്‍ വിചാരണ നേരിടുന്ന സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്നതാണ് അവലോകനത്തിന്റെ പ്രധാന വിഷയം. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ദേശീയ പൊലീസ് മേധാവികളുടെ കൗണ്‍സില്‍ എന്നിവ അവലോകനം ആരംഭിച്ചത്.
ബ്രിട്ടിഷ് യുവതി നല്‍കിയ പരാതിയില്‍ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമവും ശാരീരികോപദ്രവവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് പിന്നീട് അമേരിക്കന്‍ സൈനിക കോടതിയിലേക്ക് കൈമാറി. അവിടെ ലൈംഗികാതിക്രമ കുറ്റത്തില്‍ പ്രതിയെ വെറുതെവിട്ടെങ്കിലും കഴുത്തുഞെരിച്ച് ആക്രമിച്ചതിന് കുറ്റക്കാരനായി കണ്ടെത്തി ആറുമാസം തടവിന് ശിക്ഷിച്ചു. സമാനമായ നിരവധി കേസുകളില്‍ ബ്രിട്ടിഷ് കോടതികള്‍ക്കു പകരം അമേരിക്കന്‍ സൈനിക കോടതികളിലാണ് വിചാരണ നടന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സൈനിക നിയമത്തിലെ ബലാത്സംഗത്തിന്റെ നിര്‍വചനം യുകെ നിയമത്തിലേതിനേക്കാള്‍ പരിമിതമായതിനാല്‍ ചില കേസുകളില്‍ താരതമ്യേന കുറഞ്ഞ കുറ്റങ്ങള്‍ മാത്രമാണ് ചുമത്തപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേസുകള്‍ കൈമാറുമ്പോള്‍ ബ്രിട്ടിഷ് പൊലീസ് പിന്തുടരുന്ന നടപടിക്രമങ്ങളും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ പങ്കും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഫോക്, കാംബ്രിഡ്ജ്ഷയര്‍ പൊലീസ് സേനകളും പ്രത്യേകം ആഭ്യന്തര അവലോകനം ആരംഭിച്ചിട്ടുണ്ട്. യുകെയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ സാധാരണയായി പ്രാഥമിക അന്വേഷണ-വിചാരണാധികാരം ബ്രിട്ടിഷ് അധികൃതര്‍ക്കാണെന്നാണ് നിയമവ്യവസ്ഥ. എന്നാല്‍ ചില കേസുകളില്‍ ഈ അധികാരം അമേരിക്കന്‍ സൈനിക സംവിധാനത്തിന് കൈമാറിയ സാഹചര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.