ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയ മുഖങ്ങളിലൊരാളും വലതുപക്ഷ ജനകീയ പാര്‍ട്ടിയായ റിഫോം യുകെയുടെ നേതാവുമായ നൈജല്‍ ഫാരേജ് വീണ്ടും ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി. സാമ്പത്തിക സഹായങ്ങളും വ്യക്തിപരമായ ആനുകൂല്യങ്ങളും വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ലമെന്ററി അന്വേഷണവും ശക്തമാകുന്നതിനിടെ, ക്ലാക്ടണ്‍ മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്ന് ഫാരേജ് പ്രഖ്യാപിച്ചു. ''എന്നെ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ അല്ല, ക്ലാക്ടണിലെ ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല,'' എന്ന നിലപാടാണ് ഫാരേജ് സ്വീകരിച്ചത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ 'ജനങ്ങളും സ്ഥാപിത രാഷ്ട്രീയ സംവിധാനവും തമ്മിലുള്ള പോരാട്ടം' എന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫാരേജിന്റെ സാമ്പത്തിക ഇടപാടുകളും അദ്ദേഹത്തിന് ലഭിച്ചുവെന്നു പറയപ്പെടുന്ന വ്യക്തിപരമായ സഹായങ്ങളും ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. അതിനിടെയാണ് എംപി സ്ഥാനം ഒഴിഞ്ഞ് വീണ്ടും ജനവിധി തേടാനുള്ള അപ്രതീക്ഷിത തീരുമാനം. മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും വിധിക്കുപകരം ക്ലാക്ടണിലെ വോട്ടര്‍മാരുടെ തീരുമാനം അംഗീകരിക്കാനാണ് താന്‍ തയ്യാറെന്നതാണ് ഫാരേജിന്റെ വിശദീകരണം.
എന്നാല്‍, പാര്‍ലമെന്ററി അന്വേഷണത്തിന്റെ സമ്മര്‍ദം ശക്തമാകുന്നതിനിടെ രാഷ്ട്രീയ അജണ്ട വീണ്ടും സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള കണക്കുകൂട്ടിയ നീക്കമായാണ് വിമര്‍ശകര്‍ തീരുമാനത്തെ കാണുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നേരിട്ട് വോട്ടര്‍മാരെ സമീപിക്കുന്നതിലൂടെ സാമ്പത്തിക വിവാദങ്ങളെ ഒരു വലിയ 'ജനങ്ങള്‍ക്കെതിരെ സ്ഥാപിത സംവിധാനം' എന്ന രാഷ്ട്രീയ പോരാട്ടമായി മാറ്റുകയാണ് ഫാരേജ് ചെയ്യുന്നതെന്ന വിലയിരുത്തലും ശക്തമാണ്.
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ റിഫോം യുകെ അധികാരത്തിലെത്തുമെന്ന അവകാശവാദം ഫാരേജ് ആവര്‍ത്തിച്ചുവരുന്നുണ്ട്. 2026 മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേടിയ വന്‍ മുന്നേറ്റവും ഈ ആത്മവിശ്വാസത്തിന് ബലം പകരുന്നു. ഇംഗ്ലണ്ടിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ റിഫോം യുകെ വലിയ തോതില്‍ സീറ്റുകള്‍ നേടിയതോടെ ബ്രിട്ടന്റെ പരമ്പരാഗത ലേബര്‍-കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ സമവാക്യത്തിന് വെല്ലുവിളി ശക്തമായിരുന്നു.
£5 മില്യന്‍ സമ്മാനം; അന്വേഷണത്തിന്റെ കേന്ദ്രത്തില്‍ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍
ഫാരേജിനെതിരായ വിവാദത്തിന്റെ പ്രധാന കേന്ദ്രം £5 മില്യന്‍ പൗണ്ടിന്റെ സാമ്പത്തിക സമ്മാനമാണ്. റിഫോം യുകെയുടെ പ്രധാന സാമ്പത്തിക പിന്തുണക്കാരിലൊരാളായ ക്രിപ്‌റ്റോ നിക്ഷേപകന്‍ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍ നിന്ന് ലഭിച്ച ഈ തുക പാര്‍ലമെന്ററി താല്‍പര്യ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതായിരുന്നോ എന്ന വിഷയത്തിലാണ് അന്വേഷണം. ഫാരേജ് എംപിയാകുന്നതിന് മുമ്പാണ് തുക ലഭിച്ചതെന്നതാണ് വിവാദത്തിന്റെ നിര്‍ണായക ഘടകം. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാര്‍ അവരുടെ നിലവിലുള്ള സാമ്പത്തിക താല്‍പര്യങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പിന് മുമ്പുള്ള 12 മാസത്തിനിടെ ലഭിച്ച രജിസ്റ്റര്‍ ചെയ്യേണ്ട ആനുകൂല്യങ്ങളും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ വെളിപ്പെടുത്തണമെന്നാണ് പാര്‍ലമെന്ററി ചട്ടം.
ഹാര്‍ബോണില്‍ നിന്നുള്ള തുക രാഷ്ട്രീയ സംഭാവനയല്ലെന്നും വ്യക്തിപരമായ സമ്മാനമായിരുന്നുവെന്നും, സുരക്ഷാ ചെലവുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് അത് ലഭിച്ചതെന്നും ഫാരേജ് വാദിക്കുന്നു. അതിനാല്‍ നിയമപ്രകാരം വെളിപ്പെടുത്തേണ്ട ബാധ്യത ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഈ വിശദീകരണം പാര്‍ലമെന്ററി ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം.
ജോര്‍ജ് കോട്ട്രല്‍ നല്‍കിയ സഹായങ്ങളും പുതിയ വിവാദത്തില്‍
ഇതിനിടെ ഫാരേജിന്റെ ദീര്‍ഘകാല രാഷ്ട്രീയ സഹയാത്രികനായ ജോര്‍ജ് കോട്ട്രല്‍ നല്‍കിയുവെന്നു പറയപ്പെടുന്ന സഹായങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സുരക്ഷാ ജീവനക്കാരുടെ സേവനം, സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ സഹായം, താമസസൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഫാരേജിന് ലഭിച്ചുവെന്നും അവ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചില്ലെന്നുമാണ് ആരോപണം. കോട്ട്രലിന്റെ മുന്‍കാല ക്രിമിനല്‍ കേസും വിവാദത്തിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കി. അമേരിക്കയില്‍ വയര്‍ ഫ്രോഡ് കേസില്‍ കുറ്റസമ്മതം നടത്തിയ അദ്ദേഹം എട്ട് മാസം തടവ് അനുഭവിച്ചിരുന്നു. എന്നാല്‍ കോട്ട്രലില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ലഭിച്ച സഹായങ്ങള്‍ വ്യക്തിപരമായ ബന്ധങ്ങളുടെ ഭാഗമായിരുന്നുവെന്നും, അവ നിയമപ്രകാരം പ്രഖ്യാപിക്കേണ്ട രാഷ്ട്രീയ ആനുകൂല്യങ്ങളല്ലെന്നുമാണ് ഫാരേജിന്റെ വാദം. താന്‍ യാതൊരു നിയമവും ലംഘിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
'ജനങ്ങള്‍ക്കെതിരെ സ്ഥാപിത രാഷ്ട്രീയം'
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ 'ജനങ്ങള്‍ക്കെതിരെ സ്ഥാപിത രാഷ്ട്രീയം' എന്ന പോരാട്ടമായാണ് ഫാരേജ് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളായി ബ്രിട്ടിഷ് രാഷ്ട്രീയം നിയന്ത്രിച്ചുവരുന്ന പ്രധാന പാര്‍ട്ടികളും ഭരണസംവിധാനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് റിഫോം യുകെയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാര്‍ലമെന്റിലെ സ്റ്റാന്‍ഡേര്‍ഡ്‌സ് അന്വേഷണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കപ്പെടുകയാണെന്നും അന്തിമ വിധി പറയേണ്ടത് ക്ലാക്ടണിലെ വോട്ടര്‍മാരാണെന്നും ഫാരേജ് വാദിക്കുന്നു. വീണ്ടും വിജയിച്ചാല്‍ അത് തന്റെ വ്യക്തിപരമായ വിജയം മാത്രമല്ല, സ്ഥാപിത രാഷ്ട്രീയ സംവിധാനത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
സ്റ്റാമറും ബാഡനോക്കും വിമര്‍ശനവുമായി
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമറുടെ ലേബര്‍ പാര്‍ട്ടി ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് അറിയിച്ചു. ഫാരേജിന്റെ നീക്കം സാമ്പത്തിക വിവാദങ്ങളില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ നാടകമാണെന്നാണ് ലേബര്‍ പക്ഷത്തിന്റെ നിലപാട്. കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡനോകും ഫാരേജിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്ററി അന്വേഷണത്തിന്റെ ഫലമായി യഥാര്‍ഥ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകുന്ന സാഹചര്യം വേറെയാണെന്നും, ഇപ്പോഴത്തെ നീക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണെന്നുമാണ് കണ്‍സര്‍വേറ്റീവ് പക്ഷത്തിന്റെ വിമര്‍ശനം. ലിബറല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും ഉള്‍പ്പെടെ പ്രധാന എതിരാളികളില്‍ പലരും ഫാരേജ് സ്വയം സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ ഫാരേജ് ആസൂത്രണം ചെയ്ത 'ജനങ്ങള്‍ക്കെതിരെ സ്ഥാപിത സംവിധാനം' എന്ന വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ സ്വഭാവം തന്നെ ദുര്‍ബലമാകാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
എതിര്‍സ്ഥാനാര്‍ഥികളില്ലെങ്കില്‍ എന്ത് സംഭവിക്കും?
പ്രധാന പാര്‍ട്ടികള്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചാലും ഉപതിരഞ്ഞെടുപ്പിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ തുടരും. നാമനിര്‍ദേശ നടപടികള്‍ പൂര്‍ത്തിയായശേഷമാണ് യഥാര്‍ഥ സ്ഥാനാര്‍ഥിപ്പട്ടിക വ്യക്തമാകുക. ഫാരേജിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയോ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയോ മത്സരരംഗത്തുണ്ടെങ്കില്‍ വോട്ടെടുപ്പ് നടക്കും. പ്രധാന പാര്‍ട്ടികളുടെ ബഹിഷ്‌കരണം മാത്രം ഉപതിരഞ്ഞെടുപ്പ് സ്വതേ റദ്ദാക്കില്ല. അതിനാല്‍ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയാണ് വോട്ടെടുപ്പ് ആവശ്യമാണോ എന്നത് നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം. ഒരു പാര്‍ലമെന്ററി ഉപതിരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ബാലറ്റ് സംവിധാനം, സുരക്ഷ, തപാല്‍വോട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വലിയ പൊതുചെലവ് ആവശ്യമാണ്. ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പിന്റെ സാധ്യതാ ചെലവിനെച്ചൊല്ലിയും ഇതിനകം രാഷ്ട്രീയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ ചെലവ് £230,000-ലധികമാകാമെന്ന് കണക്കാക്കുന്നു.
ബ്രിട്ടനില്‍ എംപിമാര്‍ക്ക് നേരിട്ട് രാജിവെക്കാനാകില്ല
ബ്രിട്ടിഷ് പാര്‍ലമെന്ററി സംവിധാനത്തിലെ പ്രത്യേകതകളിലൊന്നാണ് എംപിമാര്‍ക്ക് സാധാരണ രീതിയില്‍ നേരിട്ട് രാജിക്കത്ത് നല്‍കി സീറ്റ് ഒഴിയാനാകില്ലെന്നത്. അതിനാല്‍ രാജിവെക്കാന്‍ ആഗ്രഹിക്കുന്ന എംപിമാര്‍ക്ക് ഔപചാരികമായി രണ്ട് പ്രത്യേക പദവികളിലൊന്ന് നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്.
അവയാണ്:
'ക്രൗണ്‍ സ്റ്റീവാര്‍ഡ് ആന്‍ഡ് ബെയ്‌ലിഫ് ഓഫ് ദ ചില്‍ട്ടേണ്‍ ഹണ്ട്രെഡ്‌സ്' അല്ലെങ്കില്‍ 'ക്രൗണ്‍ സ്റ്റീവാര്‍ഡ് ആന്‍ഡ് ബെയ്‌ലിഫ് ഓഫ് ദ മാനര്‍ ഓഫ് നോര്‍ത്ത്സ്റ്റെഡ്'.ഈ ഔപചാരിക പദവികളിലൊന്ന് സ്വീകരിക്കുന്നതോടെ വ്യക്തിക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ എംപിയായി തുടരാന്‍ അയോഗ്യത വരുകയും സീറ്റ് ഒഴിവാകുകയും ചെയ്യും. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വഴി തുറക്കും. ഇന്ന് ഈ പദവികള്‍ക്ക് യഥാര്‍ഥ ഭരണപരമായ ചുമതലകളില്ല; എംപിമാര്‍ക്ക് പാര്‍ലമെന്റ് വിടാനുള്ള നിയമപരമായ മാര്‍ഗമായാണ് അവ നിലനില്‍ക്കുന്നത്.
എട്ടാം ശ്രമത്തില്‍ എംപി; ബ്രെക്‌സിറ്റ് പ്രചാരണത്തിന്റെ പ്രധാന മുഖം
2024ലെ പൊതുതിരഞ്ഞെടുപ്പിലായിരുന്നു ഫാരേജ് ആദ്യമായി ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്ലാക്ടണ്‍ മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വെസ്റ്റ്മിന്‍സ്റ്ററിലെത്തിയത്. ഏകദേശം 8,400 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വിജയം. അതിന് മുമ്പ് ഏഴ് തവണ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഫാരേജിന് കഴിഞ്ഞിരുന്നില്ല. എട്ടാം ശ്രമത്തിലാണ് അദ്ദേഹം ആദ്യമായി ഹൗസ് ഓഫ് കോമണ്‍സിലെത്തിയത്. എന്നാല്‍ ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ ഫാരേജ് പുതുമുഖമായിരുന്നില്ല. 1999 മുതല്‍ 2020 വരെ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകണമെന്ന ആവശ്യവുമായി നടന്ന ബ്രെക്‌സിറ്റ് പ്രചാരണത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായി അദ്ദേഹം ദേശീയ-രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടി. 2020 ജനുവരി 31ന് ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്നതോടെ യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വം അവസാനിക്കുകയും യൂറോപ്യന്‍ പാര്‍ലമെന്റിലെ ബ്രിട്ടിഷ് അംഗങ്ങളുടെ കാലാവധി അവസാനിക്കുകയും ചെയ്തു.
രാജിയോടെ വിവാദം അവസാനിക്കില്ല
ഫാരേജിന്റെ എംപി സ്ഥാനം ഒഴിയുന്നതോടെ പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അന്വേഷണങ്ങളുടെ തല്‍സ്ഥിതി മാറാമെങ്കിലും വിവാദം അതോടെ അവസാനിക്കണമെന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് എംപിയായാല്‍ അന്വേഷണം പുനരാരംഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ബ്രിട്ടിഷ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഒടുവില്‍ ഗുരുതരമായ ചട്ടലംഘനം കണ്ടെത്തുകയും ഹൗസ് ഓഫ് കോമണ്‍സ് നിര്‍ദ്ദിഷ്ട കാലയളവിലുള്ള സസ്പെന്‍ഷന്‍ അംഗീകരിക്കുകയും ചെയ്താല്‍ റീക്കോള്‍ നടപടിക്ക് വഴി തുറക്കാം. പാര്‍ലമെന്ററി സസ്പെന്‍ഷനുമായി ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകള്‍ പാലിക്കപ്പെടുകയും തുടര്‍ന്ന് മണ്ഡലത്തിലെ യോഗ്യരായ വോട്ടര്‍മാരില്‍ 10 ശതമാനം പേര്‍ റീക്കോള്‍ ഹര്‍ജിയില്‍ ഒപ്പുവയ്ക്കുകയും ചെയ്താല്‍ എംപി സ്ഥാനം വീണ്ടും ഒഴിവാകുകയും മറ്റൊരു ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ക്ലാക്ടണില്‍ വീണ്ടും ജനവിധി നേടി വിജയിച്ചാലും ഫാരേജിന്റെ സാമ്പത്തിക-രാഷ്ട്രീയ പോരാട്ടം അവസാനിക്കുമെന്ന് ഉറപ്പില്ല. മറിച്ച്, ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയവും വിവാദപരവുമായ പുതിയ അധ്യായത്തിനാണ് ഈ നീക്കം തുടക്കമിടുന്നതെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.