ലണ്ടന്‍: ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോഴും അറസ്റ്റ് ചെയ്യുമ്പോഴും പൊലീസ് നിയമപരമായ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന തത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടനിലെ വിവിധ കോടതിവിധികള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യമായ തിരിച്ചറിയല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെയോ നിയമത്തില്‍ നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കാതെയോ ബലപ്രയോഗത്തിലൂടെ ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചാല്‍, അത്തരം നടപടിയുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടാമെന്നാണ് കോടതികളുടെ നിലപാട്. സാധാരണക്കാരനായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും, പരിഭ്രാന്തിയിലായ വ്യക്തി തന്റെ ശരീരവും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനായി പൊലീസിനെ പ്രതിരോധിക്കുകയും ചെയ്യുന്ന സാഹചര്യം പലപ്പോഴും 'പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി' എന്ന കുറ്റത്തിലേക്കാണ് നയിക്കുന്നത്. എന്നാല്‍ അറസ്റ്റ് നടപടിക്രമം തന്നെ നിയമവിരുദ്ധമാണെങ്കില്‍ ഈ ആരോപണം നിലനില്‍ക്കണമെന്നില്ലെന്നാണ് ബ്രിട്ടീഷ് നിയമവ്യവസ്ഥയിലെ ശ്രദ്ധേയമായ വിധികള്‍ വ്യക്തമാക്കുന്നത്.
2007ലെ വിധി: പൊലീസിന്റെ നടപടി നിയമാനുസൃതമായിരിക്കണം
2007ലെ ഏറെ ചര്‍ച്ചയായ ഒരു വിധിയില്‍, ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ശാരീരികമായി പ്രതിരോധിച്ച ഒരാള്‍ക്കെതിരെ 'കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി' എന്ന കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ കോടതി ഈ ആരോപണം തള്ളി. അറസ്റ്റിനിടെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ പേരോ വിലാസമോ, ഏത് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് എത്തിയതെന്നോ വ്യക്തമാക്കിയിരുന്നില്ലെന്നതാണ് കോടതി ഗൗരവത്തോടെ പരിഗണിച്ചത്. നിയമം നിര്‍ദേശിക്കുന്ന ഉത്തരവാദിത്വങ്ങള്‍ പൊലീസ് പാലിക്കാത്ത സാഹചര്യത്തില്‍, അവരുടെ നടപടി നിയമാനുസൃതമായ കൃത്യനിര്‍വഹണമായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ഇത്തരം സാഹചര്യത്തില്‍ വ്യക്തിക്കെതിരെ ചുമത്തിയ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് പൊലീസിന് കോടതി നല്‍കിയ ശക്തമായ മുന്നറിയിപ്പായാണ് ഈ വിധിയെ നിരവധി നിയമവിദഗ്ധര്‍ വിലയിരുത്തിയത്. അതിനര്‍ത്ഥം, പൊലീസിന് അധികാരമുണ്ടെങ്കിലും ആ അധികാരം നിയമത്തില്‍ നിശ്ചയിച്ച നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ വിനിയോഗിക്കാനാകൂ എന്നതാണ്. നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയായി മാറാം.
നിയമവിരുദ്ധമായി ശേഖരിച്ച തെളിവുകളും ചോദ്യം ചെയ്യപ്പെടും
അറസ്റ്റില്‍ മാത്രമല്ല, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ ലംഘിച്ച് പൊലീസ് കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്ന തെളിവുകളുടെ സ്വീകാര്യത കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ഒരു കേസില്‍, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍ തെളിവായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതിഭാഗം കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പിടിച്ചെടുത്ത രീതി സംബന്ധിച്ച വിശദമായ വാദം ആരംഭിക്കുന്നതിന് മുമ്പുതന്നെ, പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ട സംഭവവും ബ്രിട്ടീഷ് നിയമചരിത്രത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.
ബലപ്രയോഗത്തിലൂടെ നേടിയ കുറ്റസമ്മതം അംഗീകരിക്കാനാവില്ല
പൊലീസ് കസ്റ്റഡിയില്‍ നിന്നും ലഭിക്കുന്ന കുറ്റസമ്മത മൊഴികള്‍ക്കും കര്‍ശനമായ നിയമപരമായ മാനദണ്ഡങ്ങളുണ്ട്. മൂന്നാംമുറ പ്രയോഗം, ശാരീരിക പീഡനം, ഭീഷണി, വശീകരണം, അന്യായമായ സമ്മര്‍ദ്ദം, പ്രതിഫലം വാഗ്ദാനം ചെയ്യല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നേടിയ കുറ്റസമ്മതം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. Police and Criminal Evidence Act 1984-ന്റെ വകുപ്പ് 76 പ്രകാരം ബലപ്രയോഗം, പീഡനം, ഭീഷണി അല്ലെങ്കില്‍ വിശ്വാസ്യത സംശയാസ്പദമാക്കുന്ന സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന കുറ്റസമ്മത മൊഴികളുടെ സ്വീകാര്യത കോടതിക്ക് നിരസിക്കാം. ഒരാളെ പീഡിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മനുഷ്യത്വരഹിതമായ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കിയോ ബലപ്രയോഗം ഉണ്ടാകുമെന്ന ഭയം സൃഷ്ടിച്ചോ ലഭിക്കുന്ന കുറ്റസമ്മതം സ്വതന്ത്രവും സ്വമേധയാ നല്‍കിയതുമായ മൊഴിയായി കണക്കാക്കാനാവില്ലെന്നതാണ് നിയമത്തിന്റെ അടിസ്ഥാനതത്വം.
1987ലെ വിധി: 'Oppression' എന്നതിന് വിശാലമായ അര്‍ത്ഥം
1987ലെ Court of Appeal വിധിയില്‍ 'oppression' അഥവാ അടിച്ചമര്‍ത്തലും ബലാല്‍ക്കാര സമ്മര്‍ദ്ദവും എന്താണെന്ന് കോടതി വിശദീകരിച്ചു. ക്ലേശകരമായ, ക്രൂരമായ, ന്യായവിരുദ്ധമായ, അന്യായമായ അല്ലെങ്കില്‍ നീതീകരിക്കാനാവാത്ത രീതിയില്‍ ഒരാളെ സമ്മര്‍ദ്ദത്തിലാക്കുന്ന പൊലീസ് പെരുമാറ്റം ഇതിന്റെ പരിധിയില്‍ വരാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരം സാഹചര്യങ്ങളില്‍ ശേഖരിക്കുന്ന കുറ്റസമ്മത മൊഴികളുടെയും ബന്ധപ്പെട്ട തെളിവുകളുടെയും നിയമപരമായ സ്വീകാര്യത ഗുരുതരമായി ബാധിക്കപ്പെടാം. 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; കുറ്റസമ്മതം കോടതി അംഗീകരിച്ചില്ല
1993ലെ മറ്റൊരു ശ്രദ്ധേയ കേസില്‍, ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലുകളുടെ ആദ്യഘട്ടങ്ങളില്‍ അഭിഭാഷകന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. തുടക്കം മുതല്‍ തന്നെ ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. പൊലീസ് രേഖകള്‍ പ്രകാരം നിരവധി തവണ അദ്ദേഹം ആരോപണം നിഷേധിച്ചു. എന്നാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കുശേഷം, എട്ടാമത്തെയും ഒമ്പതാമത്തെയും ഘട്ടങ്ങളില്‍ ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ചതായും പിന്നീട് കുറ്റം ചെയ്ത സാഹചര്യം പൊലീസ് ആവര്‍ത്തിച്ച് അവതരിപ്പിച്ചതിനെ തുടര്‍ന്ന് കുത്തിയതായി പറഞ്ഞുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. പൊലീസ് ഇത് കുറ്റസമ്മതമായി അവതരിപ്പിച്ചെങ്കിലും കോടതി മൊഴിയുടെ നിയമപരമായ സ്വീകാര്യത അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന്റെ സാഹചര്യവും നടപടിക്രമങ്ങളും പ്രതിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടോയെന്ന കാര്യവും നിര്‍ണായകമാണെന്ന് കോടതി വ്യക്തമാക്കി.
മൂന്നാംമുറയ്ക്ക് നിയമത്തില്‍ സ്ഥാനമില്ല
ഈ വിധികളുടെ പൊതുസന്ദേശം വ്യക്തമാണ്: നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ശേഖരിക്കുന്ന തെളിവുകള്‍, മൊഴികള്‍, കുറ്റസമ്മതങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരാളെ കുറ്റക്കാരനാക്കാന്‍ കഴിയില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ശാരീരിക മര്‍ദ്ദനം, മൂന്നാംമുറ, ഭീഷണി, ക്രൂരമായ സമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് നിയമപരമായ അംഗീകാരമില്ല. പൊലീസിന്റെ അധികാരം നിയമത്തിന് മുകളിലല്ല. അറസ്റ്റ് മുതല്‍ ചോദ്യം ചെയ്യല്‍ വരെയും തെളിവ് ശേഖരണം മുതല്‍ കുറ്റസമ്മതം രേഖപ്പെടുത്തല്‍ വരെയും നിയമം നിര്‍ദേശിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കണം. അതില്‍ വീഴ്ച വരുത്തിയാല്‍ പൊലീസ് നടപടികള്‍ തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും, അതിലൂടെ ലഭിച്ച തെളിവുകളും മൊഴികളും വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യാം.