Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6849 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 19th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടിഷ് പൗരന്മാരല്ലാത്തവര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ നിര്‍ത്തും; വമ്പന്‍ പരിഷ്‌കാരവുമായി റിഫോം യുകെ
reporter

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ ബ്രിട്ടിഷ് പൗരന്മാരല്ലാത്തവര്‍ക്ക് ലഭിക്കുന്ന ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് നൈജല്‍ ഫാരേജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ. ഹൗസിങ് ബെനിഫിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ്, ജോബ്സീക്കേഴ്സ് അലവന്‍സ്, ചൈല്‍ഡ് ബെനിഫിറ്റ്, സൗജന്യ ശിശുപരിചരണം, വൈകല്യ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് പദ്ധതിയുടെ പരിധിയില്‍ വരിക. യുദ്ധത്തില്‍ വിധവയായവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, സായുധസേനാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ ഏതാനും ആനുകൂല്യങ്ങള്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. ബ്രിട്ടിഷ് പൗരത്വമില്ലാത്തവര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വലിയ തോതില്‍ നിയന്ത്രിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. നിലവില്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ്, സ്ഥിരതാമസാവകാശം, ഓരോ ആനുകൂല്യത്തിന്റെയും പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ചില വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ റിഫോമിന്റെ പദ്ധതി നടപ്പായാല്‍ ഈ സംവിധാനത്തില്‍ സമൂലമായ മാറ്റമുണ്ടാകും. ബ്രെക്‌സിറ്റിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അനുവദിച്ച 'സെറ്റില്‍ഡ് സ്റ്റാറ്റസ്' ഉള്ളവരും പുതിയ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.

ഇത്തരമൊരു നടപടി ബ്രെക്‌സിറ്റിന് ശേഷം യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കിയ പൗരാവകാശ കരാറുകളെയും ബാധിച്ചേക്കും. കരാറുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടിഷ് പൗരന്മാര്‍ക്ക് ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങളിലും തിരിച്ചടിയായ നിയന്ത്രണങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേമപദ്ധതികളിലെ പരിഷ്‌കാരങ്ങളിലൂടെ അധികാരത്തിലെത്തി അഞ്ചാം വര്‍ഷത്തോടെ പ്രതിവര്‍ഷം 21 ബില്യന്‍ പൗണ്ട് വരെ ലാഭിക്കാനാകുമെന്നാണ് റിഫോം യുകെയുടെ സാമ്പത്തിക വക്താവ് റോബര്‍ട്ട് ജെന്റിക് അവകാശപ്പെടുന്നത്. മൊത്തം ക്ഷേമച്ചെലവില്‍ 50 ബില്യന്‍ പൗണ്ട് വരെ കുറവ് വരുത്താനുള്ള വിപുലമായ പദ്ധതിയും പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുണ്ട്. 12 മാസത്തിലേറെയായി ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ളവരെ ആഴ്ചയില്‍ 20 മണിക്കൂര്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന ജോലികളില്‍ ഏര്‍പ്പെടുത്താനും റിഫോം പദ്ധതിയിടുന്നു. പാര്‍ക്കുകളും ഹൈസ്ട്രീറ്റുകളും വൃത്തിയാക്കല്‍, ലൈബ്രറികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ഇത്തരം ജോലികളില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്നവരുടെയോ ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരുടെയോ ആനുകൂല്യങ്ങളില്‍ കുറവ് വരുത്തുന്നതുള്‍പ്പെടെയുള്ള നടപടികളും പരിഗണിക്കുന്നുണ്ട്. 2029ഓടെ ബ്രിട്ടിഷ് പൗരന്മാരല്ലാത്ത ഏകദേശം 15 ലക്ഷം പേര്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റും 2.15 ലക്ഷം പേര്‍ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റും (PIP) സ്വീകരിക്കുമെന്നാണ് റിഫോമിന്റെ കണക്ക്. ഇതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വാദം. അതേസമയം, വര്‍ഷങ്ങളായി ബ്രിട്ടനില്‍ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവരില്‍നിന്ന് ക്ഷേമ പിന്തുണ പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ലേബര്‍ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ക്ഷേമച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് അംഗീകരിക്കുമ്പോഴും റിഫോമിന്റെ നിര്‍ദേശങ്ങള്‍ ബ്രിട്ടനെ വീണ്ടും ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ-നിയമ തര്‍ക്കങ്ങളിലേക്ക് തള്ളിവിടുമെന്നും എതിര്‍പാര്‍ട്ടികള്‍ ആരോപിക്കുന്നു.

പുതിയ പദ്ധതിയുടെ ഭാഗമായി അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ദീര്‍ഘകാല അസുഖാവധിക്ക് ശേഷം ജീവനക്കാരെ ജോലിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ചെലവുകള്‍ക്കായി പ്രത്യേക 'റിട്ടേണ്‍ ടു വര്‍ക്ക് കവര്‍' ഇന്‍ഷുറന്‍സ് എടുക്കണമെന്നും റിഫോം നിര്‍ദേശിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിലെ മാതൃക പിന്തുടര്‍ന്നാണ് ഈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. ദീര്‍ഘകാല അസുഖാവധിയിലുള്ള ജീവനക്കാരെ തൊഴില്‍ മേഖലയിലേക്ക് വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റിഫോം യുകെയുടെ പുതിയ ക്ഷേമനയങ്ങള്‍ അവതരിപ്പിച്ച റോബര്‍ട്ട് ജെന്റിക് നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായിരുന്നു. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ഹൗസിങ് മന്ത്രിയായും ഋഷി സുനക് സര്‍ക്കാരില്‍ ഇമിഗ്രേഷന്‍ മന്ത്രിയായും പ്രവര്‍ത്തിച്ച ജെന്റിക് 2026 ജനുവരിയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യുകെയില്‍ ചേര്‍ന്നത്.

 
Other News in this category

 
 




 
Close Window