ഗ്ലാസ്‌ഗോ: ലഹരിമരുന്ന് വ്യാപനം, തെരുവ് അക്രമങ്ങള്‍, മോഷണം, വംശീയ അധിക്ഷേപം, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നതിനിടെ ഗ്ലാസ്‌ഗോ നഗരമധ്യത്തില്‍ സുരക്ഷാ നടപടികള്‍ കടുപ്പിച്ച് സ്‌കോട്ലന്‍ഡ് പൊലീസ്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഗ്ലാസ്‌ഗോയെ എല്ലാവര്‍ക്കും സുരക്ഷിതവും സ്വാഗതാര്‍ഹവും ആകര്‍ഷകവുമായ നഗരമായി നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. നഗരമധ്യത്തിലെ ചില പ്രദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സുരക്ഷിതമല്ലാതായി മാറിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ലഹരിമരുന്ന് വില്‍പ്പനയും ഉപയോഗവും, മോഷണം, അക്രമം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചില മേഖലകളില്‍ പതിവായതായി പ്രദേശവാസികളും വ്യാപാരികളും ആരോപിക്കുന്നു.
1,500ലേറെ ഡിസ്പേഴ്‌സല്‍ നോട്ടിസുകള്‍
കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ച സെന്റ് എനോക്ക് സ്‌ക്വയര്‍, ഫോര്‍ കോര്‍ണേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന നഗരമധ്യ മേഖലയില്‍ മാര്‍ച്ചില്‍ പ്രത്യേക 'ഡിസ്പേഴ്‌സല്‍ സോണ്‍' ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ 1,500ലേറെ ഡിസ്പേഴ്‌സല്‍ നോട്ടിസുകളാണ് പൊലീസ് നല്‍കിയത്. നോട്ടിസ് ലഭിക്കുന്നവരെ 24 മണിക്കൂര്‍ വരെ നിര്‍ദിഷ്ട പ്രദേശത്തുനിന്ന് മാറ്റിനിര്‍ത്താന്‍ പൊലീസിന് അധികാരമുണ്ട്. എന്നാല്‍ നടപടികള്‍ ശക്തമാക്കിയിട്ടും നഗരമധ്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരമായിട്ടില്ലെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരാതി.
യൂണിയന്‍ സ്ട്രീറ്റില്‍ 2,800ഓളം കുറ്റകൃത്യങ്ങള്‍
ഗ്ലാസ്‌ഗോ നഗരമധ്യത്തിലെ പ്രധാന റോഡുകളിലൊന്നായ യൂണിയന്‍ സ്ട്രീറ്റില്‍ 2023 മുതല്‍ ഏകദേശം 2,800 കുറ്റകൃത്യങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കട നടത്തുന്ന ഫൈസല്‍ ഉമര്‍, തന്റെ സ്ഥാപനത്തില്‍ പതിവായി മോഷണം നടക്കുന്നതായും ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍നിന്നും യുവാക്കളില്‍നിന്നും ഭീഷണിയും ആക്രമണവും നേരിടേണ്ടിവരുന്നതായും പറയുന്നു. ദിവസത്തില്‍ പലതവണ വംശീയ അധിക്ഷേപത്തിനും ഇരയാകുന്നതായി അദ്ദേഹം ആരോപിച്ചു. ''ഈ തെരുവ് ലഹരിമരുന്ന് വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പൊലീസിന് ഇതിനെക്കുറിച്ച് അറിയാം,'' ഉമര്‍ പറഞ്ഞു.
കുട്ടികളെയും ലഹരിമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്നതായി പൊലീസ്
ലഹരിമരുന്ന് വിതരണത്തിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന സംഭവങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വച്ച് പിടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് ചില സംഘങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരിവസ്തുക്കള്‍ വായ്ക്കുള്ളില്‍ ഒളിപ്പിക്കുകയും പൊലീസ് പരിശോധനയ്ക്കിടെ വിഴുങ്ങുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരമധ്യത്തിലെ ചില ഭാഗങ്ങളില്‍ പരസ്യമായിത്തന്നെ ലഹരിമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും വ്യാപാരികളും പ്രദേശവാസികളും ആരോപിക്കുന്നു.
അക്രമസംഭവങ്ങളിലും വര്‍ധന
നഗരത്തിലെ പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും അക്രമസംഭവങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഡിസ്പേഴ്‌സല്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രധാന തെരുവുകളിലും സമീപ പ്രദേശങ്ങളിലുമായി 400ലേറെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ട കിപ് ലോസന്‍ എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചുണ്ടിന് പരുക്കേല്‍ക്കുകയും മുന്‍വശത്തെ പല്ലിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയും ചെയ്തു. മറ്റൊരു അവസരത്തില്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയും താന്‍ ആക്രമിക്കപ്പെട്ടതായി ലോസന്‍ പറഞ്ഞു. ''എന്റെ സ്വന്തം നഗരത്തിലൂടെ നടക്കുമ്പോള്‍ പോലും എന്തെങ്കിലും മോശം സംഭവിക്കുമോ എന്ന ഭയമാണ്,'' അദ്ദേഹം പറഞ്ഞു.
വംശീയ സംഘര്‍ഷവും സമൂഹമാധ്യമ പ്രചാരണവും ആശങ്ക
വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഗ്ലാസ്‌ഗോയില്‍ വംശീയ സംഘര്‍ഷം വര്‍ധിക്കുന്നതും പൊലീസ് ഗൗരവമായി കാണുന്നുണ്ട്. അഭയാര്‍ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെടെയുള്ള വിവിധ സമൂഹങ്ങള്‍ നഗരത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യങ്ങളില്‍ പ്രതികളുടെ വംശീയ പശ്ചാത്തലം എല്ലാ കേസുകളിലും രേഖപ്പെടുത്താറില്ല. അതിനാല്‍ സ്ഥിരീകരിക്കാത്ത സമൂഹമാധ്യമ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളെ ഏതെങ്കിലും പ്രത്യേക വംശീയ വിഭാഗവുമായി ബന്ധിപ്പിക്കുന്നത് തെറ്റായ ധാരണകള്‍ക്കും സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിലും സംഘര്‍ഷം
കുടിയേറ്റ വിരുദ്ധ സംഘടനകളുടെ പ്രതിഷേധങ്ങളും അടുത്തിടെ ഗ്ലാസ്‌ഗോയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. വംശീയവിരുദ്ധ റാലിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വലതുപക്ഷ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധത്തിനിടെ നാസി രീതിയിലുള്ള സല്യൂട്ട് നടത്തിയ സംഭവവും വിവാദമായി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനാണ് തങ്ങളുടെ തെരുവ് പട്രോളിങ് എന്നാണ് ചില കുടിയേറ്റ വിരുദ്ധ സംഘങ്ങളുടെ വാദം. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വംശീയ വിദ്വേഷവും പൊതുസമാധാന പ്രശ്‌നങ്ങളും വര്‍ധിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങളിലും വര്‍ധന
ഗ്ലാസ്‌ഗോയിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ വര്‍ധനയും ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ബലാത്സംഗം, ബലാത്സംഗശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ധനയുണ്ടായതായി സ്‌കോട്ടിഷ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് ചെയ്ത 170 ബലാത്സംഗ കേസുകളില്‍ 113 കേസുകളില്‍ മാത്രമാണ് പ്രതികളുടെ വംശീയ പശ്ചാത്തലം രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 89 പേര്‍ വെള്ളക്കാരും 24 പേര്‍ ഏഷ്യന്‍, ആഫ്രിക്കന്‍ അല്ലെങ്കില്‍ മറ്റ് വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരുമായിരുന്നു.
'നഗരം എല്ലാവര്‍ക്കും സുരക്ഷിതമാക്കും'
ഗ്ലാസ്‌ഗോ നഗരമധ്യത്തില്‍ കൂടുതല്‍ ദൃശ്യമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയതായി ചീഫ് ഇന്‍സ്‌പെക്ടര്‍ സ്റ്റീഫന്‍ മക്മാനസ് പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലെ രാത്രികളില്‍ പ്രത്യേക പൊലീസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ നഗരമധ്യത്തിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ''കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന മേഖലകളില്‍ ആവശ്യാനുസരണം ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്. നഗരമധ്യത്തില്‍ പ്രത്യേക കമ്മ്യൂണിറ്റി പൊലീസ് സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്,'' മക്മാനസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ വിവിധ സമൂഹങ്ങള്‍ക്കിടയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗ്ലാസ്‌ഗോ സിറ്റി കൗണ്‍സില്‍ നഗരമധ്യത്തിലെ സിസിടിവി നിരീക്ഷണം കൂടുതല്‍ വിപുലീകരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലഹരിമരുന്ന്, അക്രമം, മോഷണം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഗ്ലാസ്‌ഗോയെ എല്ലാവര്‍ക്കും സുരക്ഷിതവും സ്വാഗതാര്‍ഹവും ആകര്‍ഷകവുമായ നഗരമായി നിലനിര്‍ത്താന്‍ ശക്തമായ നടപടികള്‍ തുടരുമെന്ന് സ്‌കോട്ലന്‍ഡ് പൊലീസ് വ്യക്തമാക്കി.