Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
UK Special
  Add your Comment comment
അവശ്യസേവന മേഖലകളില്‍ പൊതുനിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
reporter

ലണ്ടന്‍: അവശ്യസേവന മേഖലകളില്‍ പൊതുനിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷം തന്നെ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നയസമീപനം അദ്ദേഹം വിശദീകരിച്ചത്. 1980കള്‍ മുതല്‍ ബ്രിട്ടന്‍ പിന്തുടര്‍ന്ന ചില സാമ്പത്തിക-ഭരണ നയങ്ങള്‍ രാജ്യത്തിന് തിരിച്ചടിയായതായി ബേണെം പറഞ്ഞു. രാഷ്ട്രീയ അധികാരം കേന്ദ്രീകരിച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും വ്യവസായ മേഖലയുടെ ക്ഷയവും രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ ബാധിച്ചു. പിന്നീട് നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ പ്രാദേശിക കൗണ്‍സിലുകളുടെ പ്രവര്‍ത്തനശേഷിയും ദുര്‍ബലപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജലവിതരണ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പൊതുതാല്‍പര്യത്തിന് പകരം സ്വകാര്യ ലാഭത്തിന് മുന്‍ഗണന നല്‍കിയതിന്റെ 'ചോര്‍ന്നുകൊണ്ടിരിക്കുന്ന സ്മാരകമാണ്' ഇന്നത്തെ ജലവിതരണ മേഖലയെന്ന് ബേണെം വിശേഷിപ്പിച്ചു. ജലമേഖലയില്‍ പൊതുനിയന്ത്രണം വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇംഗ്ലണ്ടിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് അധികാരവികേന്ദ്രീകരണം വ്യാപിപ്പിക്കുമെന്നും ബേണെം പ്രഖ്യാപിച്ചു. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട മേയര്‍ സംവിധാനം ഇല്ലാത്ത പ്രദേശങ്ങള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേയര്‍ സംവിധാനത്തോട് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കോണ്‍വാളിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇളവുള്ള സമീപനമാണ് സ്വീകരിക്കുകയെന്ന് ബേണെം വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ഉണ്ടായാലും ഇല്ലെങ്കിലും കോണ്‍വാള്‍ കൗണ്‍സിലുമായും പ്രദേശത്തെ എംപിമാരുമായും ചേര്‍ന്ന് അധികാരവികേന്ദ്രീകരണ കരാര്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സമാനമായി അധികാരവികേന്ദ്രീകരണത്തിന്റെ നേട്ടം ലഭിക്കാത്ത ഇംഗ്ലണ്ടിലെ മറ്റു മേഖലകള്‍ക്കും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രാദേശിക ഭരണതലങ്ങളിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായിരുന്ന കാലത്തെ അനുഭവങ്ങളാണ് തന്റെ സാമ്പത്തിക വളര്‍ച്ചാ നയങ്ങളുടെ അടിത്തറയെന്ന് ബേണെം പറഞ്ഞു. ലണ്ടനു പുറത്തുള്ള പ്രദേശങ്ങളിലേക്ക് കൂടുതല്‍ അധികാരവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും കൈമാറുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, ബേണത്തിന്റെ നയങ്ങളെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡനോക്ക് വിമര്‍ശിച്ചു. 'കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം, കൂടുതല്‍ നികുതി, കൂടുതല്‍ രാഷ്ട്രീയക്കാര്‍' എന്നതാണ് പുതിയ പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിലൂടെ എല്ലാവരെയും സമ്പന്നരാക്കാമെന്ന ബേണത്തിന്റെ സാമ്പത്തിക സമീപനം തെറ്റാണെന്നും ബേഡനോക്ക് വിമര്‍ശിച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് പ്രസംഗത്തില്‍ ക്ഷേമപദ്ധതികള്‍, ഭവനനിര്‍മാണം, പ്രതിരോധം, തിരഞ്ഞെടുപ്പ് പരിഷ്‌കാരം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ വിഷയങ്ങളിലും ബേണെം സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി.

കൗണ്‍സില്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും വാടക കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ക്ഷേമച്ചെലവ് കുറയ്ക്കാനാണ് ലേബര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലീസ്ഹോള്‍ഡ് സംവിധാനത്തില്‍ നിന്ന് കോമണ്‍ഹോള്‍ഡ് ഉടമസ്ഥതയിലേക്ക് മാറുന്നത് എളുപ്പമാക്കുന്നതിനുള്ള നിയമനിര്‍മാണവും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ വോട്ടിങ് സംവിധാനത്തില്‍ മാറ്റം വരുത്തില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും ബേണെം വ്യക്തമാക്കി. വടക്കന്‍ കടലിലെ റോസ്ബാങ്ക് എണ്ണപ്പാടത്തും ജാക്ക്‌ഡോ ഗ്യാസ് പാടത്തും പുതിയ ഡ്രില്ലിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പുനരുപയോഗ ഊര്‍ജത്തിലേക്കുള്ള മാറ്റം സാധ്യമായത്ര ഫലപ്രദമായും ചെലവുകുറഞ്ഞും നടപ്പാക്കുന്നതിനായിരിക്കും സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 20നാണ് ആന്‍ഡി ബേണെം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. വേനല്‍ക്കാല പാര്‍ലമെന്റ് ഇടവേളയ്ക്ക് ശേഷം പുതിയ സമ്മേളനം ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യമായി ഹൗസ് ഓഫ് കോമണ്‍സില്‍ എംപിമാരെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്.

 
Other News in this category

 
 




 
Close Window