Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
UK Special
  Add your Comment comment
ജയില്‍ തിരക്ക് കുറയ്ക്കാന്‍ നേരത്തെയുള്ള മോചനം; ഗുരുതര കുറ്റവാളികള്‍ക്ക് ആനുകൂല്യമില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന നേരത്തെയുള്ള ജയില്‍ മോചന പദ്ധതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാനമന്ത്രി ആന്‍ഡി ബേണെം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബലാത്സംഗം, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള ഗ്രൂമിങ് കുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2019ല്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ കേസാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതില്‍ നിര്‍ണായകമായത്. ഹാര്‍പ്പറുടെ മരണവുമായി ബന്ധപ്പെട്ട് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ നേരത്തെയുള്ള മോചനത്തിന് അര്‍ഹരായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുതിയ തീരുമാനത്തോടെ ഇവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

ജയിലുകളിലെ തിരക്ക് പരിഹരിക്കേണ്ടത് അനിവാര്യമാണെങ്കിലും പൊതുസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നാണ് പ്രധാനമന്ത്രി ആന്‍ഡി ബേണെത്തിന്റെ നിലപാട്. ഗുരുതര കുറ്റവാളികളെ ജയിലില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നതിനൊപ്പം പുതിയ കുറ്റവാളികളെ തടവിലാക്കാന്‍ ആവശ്യമായ ഇടം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ ഗുരുതര കുറ്റവാളികളെ പോലും തടവിലാക്കാന്‍ കഴിയാത്ത സാഹചര്യം പൊതുസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ നേരത്തെയുള്ള മോചന പദ്ധതിയുടെ പരിധി ചുരുക്കുന്നതിനൊപ്പം പുതിയ ജയില്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, ഐപിപി അഥവാ 'ഇംപ്രിസണ്‍മെന്റ് ഫോര്‍ പബ്ലിക് പ്രൊട്ടക്ഷന്‍' ശിക്ഷ അനുഭവിക്കുന്നവരുടെ കാര്യത്തില്‍ വലിയ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2005 മുതല്‍ 2012 വരെ നിലവിലുണ്ടായിരുന്ന ഈ സംവിധാനപ്രകാരം പൊതുജനങ്ങള്‍ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നവരെന്ന് വിലയിരുത്തപ്പെട്ട കുറ്റവാളികള്‍ക്ക് നിശ്ചയിച്ച കുറഞ്ഞ ശിക്ഷാകാലം പൂര്‍ത്തിയായ ശേഷവും പരോള്‍ ബോര്‍ഡ് സുരക്ഷിതരെന്ന് കണ്ടെത്തുന്നതുവരെ ജയിലില്‍ തുടരേണ്ടിവരുമായിരുന്നു.

2026 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 2,271 പേര്‍ ഇപ്പോഴും ഐപിപി ശിക്ഷയുടെ പരിധിയിലാണ്. ഇവരില്‍ 856 പേര്‍ ഇതുവരെ ഒരിക്കലും ജയിലില്‍ നിന്ന് മോചിതരായിട്ടില്ല. കുറഞ്ഞ ശിക്ഷാകാലം പൂര്‍ത്തിയായിട്ടും വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ നിലവിലെ സംവിധാനം അവസാനിപ്പിക്കണമെന്നാണ് ബേണെത്തിന്റെ നിലപാട്. ഈ പാര്‍ലമെന്റിന്റെ കാലാവധിക്കുള്ളില്‍ ഐപിപി ശിക്ഷാ സംവിധാനത്തിന്റെ ശേഷിക്കുന്ന ഘടകങ്ങള്‍ അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐപിപി ശിക്ഷയില്‍ കഴിയുന്നവരില്‍ ചിലര്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് അപകടകാരികളാണെന്ന് സ്വതന്ത്ര വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളതിനാല്‍ ഇവരെ മോചിപ്പിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ഒരു വിഭാഗം അപകടകാരികളായ കുറ്റവാളികളെ നേരത്തെയുള്ള മോചനത്തില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുകയാണെന്ന് ഷാഡോ ജസ്റ്റിസ് സെക്രട്ടറി നിക്ക് ടിമോത്തി ആരോപിച്ചു.

നേരത്തേ മോചിപ്പിക്കുന്ന തടവുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജിപിഎസ് ടാഗിങ്, കര്‍ശന മേല്‍നോട്ടം, യാത്രാ നിയന്ത്രണം തുടങ്ങിയ വ്യവസ്ഥകള്‍ ഇവര്‍ക്കുണ്ടാകും. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ വീണ്ടും ജയിലിലേക്ക് തിരിച്ചയയ്ക്കാനും സാധിക്കും. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ നിലവില്‍ ഏകദേശം 86,500 തടവുകാരാണുള്ളത്. ഉപയോഗിക്കാവുന്ന മൊത്തം ജയില്‍ ശേഷിയുടെ 97 ശതമാനത്തിലേറെയും നിറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ നേരത്തെയുള്ള മോചന പദ്ധതി പ്രാബല്യത്തില്‍ വരും. ആരെല്ലാമാണ് പദ്ധതിയുടെ പരിധിയില്‍ വരിക, എത്ര തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും തുടങ്ങിയ കൂടുതല്‍ വിശദാംശങ്ങള്‍ ജസ്റ്റിസ് സെക്രട്ടറി അലക്‌സ് നോറിസ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

 
Other News in this category

 
 




 
Close Window