|
തലച്ചോറില്‍ മുഴയുണ്ടെന്നും അര്‍ബുദമാണെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുള്ളൂവെന്നും പരിചയ സമ്പന്നനായ അര്‍ബുദ വിദഗ്ധന്‍ ഇയാന്‍ ബ്രൗണ്‍ 2012 ല്‍ വിധിയെഴുതുമ്പോള്‍ ബ്രിട്ടീഷ് വനിത ബെക്കി ജോണ്‍സിന് 21 വയസുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
പൊലീസ് ആകാന്‍ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധിക നാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോ തെറാപ്പി ചികിത്സയ്ക്ക് തുടക്കമായി. മാനസികമായി തകര്‍ന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകള്‍ വലച്ചു. കുടുംബ പരിപാടികളില്‍ പങ്കെടുത്താന്‍ കഴിഞ്ഞില്ല. കരിയര്‍ സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. അരക്ഷിതാവസ്ഥയിലും ആശങ്കയിലും ബെക്കി നാളുകള്‍ തള്ളിനീക്കി.
ഇയാന്‍ ബ്രൗണ്‍ വിരമിച്ചതിനാല്‍ ചികിത്സ അവസാനിപ്പിക്കുകയാണെന്ന് 2024 ല്‍ ലഭിച്ച സന്ദേശത്തിലെ അസ്വാഭാവികത വഴിത്തിരിവായി. ബെക്കിയുടെ അഭിഭാഷക സംഘം ഏര്‍പ്പാടാക്കിയ സ്വതന്ത്ര പരിശോധനകളില്‍ അര്‍ബുദമില്ലെന്നും മറിച്ച് സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയുന്ന മസ്തിഷ്‌ക വീക്കമായിരുന്നുവെന്ന് 2025 മേയില്‍ തിരിച്ചറിഞ്ഞപ്പോഴേക്കും കടന്നുപോയത് നീണ്ട് 11 വര്‍ഷങ്ങള്‍. അനാവശ്യമായി അര്‍ബുദ ചികിത്സ നിര്‍ദ്ദേശിച്ച യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് കൊവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമ നടപടി സ്വീകരിച്ച 40 ല്‍ അധികം ആളുകളില്‍ ഒരാളായി രണ്ടു കുട്ടികളുടെ അമ്മയായ ബെക്കിയും. |