Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വംശീയ അസമത്വവും വിവേചനവും തുടരുന്നു; ന്യൂനപക്ഷങ്ങളില്‍ പകുതിയോളം പേര്‍ വേര്‍തിരിവ് നേരിട്ടതായി പഠനം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ അസമത്വവും വിവേചനവും ഇപ്പോഴും സാധാരണ അനുഭവമായി തുടരുന്നതായി വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുവെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. വംശീയ സമത്വം രാജ്യത്ത് പൂര്‍ണമായി കൈവന്നിട്ടില്ലെന്ന അഭിപ്രായമാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. ബ്രിട്ടന്റെ ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ ന്യൂനപക്ഷ വംശീയ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വംശീയ സമത്വത്തിന്റെ കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ പ്രവണതകളില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുന്ദര്‍ കത്വാല പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ പകുതിയോളം പേര്‍ വംശമോ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വിവേചനം നേരിട്ടതായി പഠനത്തില്‍ കണ്ടെത്തി. 18നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൂടുതലായും ഇത്തരം മോശം അനുഭവങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതു ഇടങ്ങള്‍, തൊഴിലിടങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവിടങ്ങളിലാണ് വിവേചനപരമായ പെരുമാറ്റം കൂടുതലായി അനുഭവപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ബ്രിട്ടീഷുകാരില്‍ 62 ശതമാനം പേര്‍ വംശീയ അസമത്വം രാജ്യത്തെ ഗുരുതര പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടു. വെള്ളക്കാരായ ബ്രിട്ടീഷുകാരില്‍ 57 ശതമാനം പേരും വംശീയ അസമത്വം ഗൗരവമുള്ള വിഷയമാണെന്ന നിലപാട് പങ്കുവച്ചു. അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുന്നുവെന്ന ധാരണയും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. വെള്ളക്കാരായ പ്രതികരിച്ചവരില്‍ 37 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വെള്ളക്കാരേക്കാള്‍ മികച്ച പരിഗണന ലഭിക്കുന്നുവെന്ന് കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ കൗമാരക്കാരില്‍ പോലും വംശീയ വിദ്വേഷവും ആക്രമണ പ്രവണതകളും വര്‍ധിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവണതകള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ മാനസിക സമ്മര്‍ദവും സുരക്ഷാഭീതിയും ശക്തമാക്കുന്നതായും പഠനം സൂചിപ്പിക്കുന്നു. വംശീയ സമത്വത്തില്‍ പുരോഗതി കൈവന്നിട്ടുണ്ടെങ്കിലും വിവേചനാനുഭവങ്ങള്‍ ഇപ്പോഴും വ്യാപകമായി തുടരുന്നതും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര അവിശ്വാസം വര്‍ധിക്കുന്നതുമാണ് പുതിയ പഠനം മുന്നോട്ടുവയ്ക്കുന്ന പ്രധാന മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window