Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത സ്റ്റുഡന്റ് വിസാ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വരുന്നു
Immigration Adviser
ലണ്ടന്‍ : സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ പ്രവേശിച്ച് അനധികൃതമായി തുടരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. പ്രൈവറ്റ് കോളേജുകളുടെ പേരിലെത്തുന്നവരാണ് നിയമം തെറ്റിച്ച് രാജ്യത്ത് കഴിയുന്നതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നും പഠിക്കാനെത്തുന്ന 26 ശതമാനം പേരാണ് നിയമം ലംഘിച്ച് അനധികൃതമായി യുകെയില്‍ കഴിയുന്നതെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ . ഇവര്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചു പോകുന്നതിന് പകരം, അനധികൃതമായി തൊഴില്‍ ചെയ്ത് കറുത്ത സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി തീരുന്നുണ്ട്. ഈ രീതി അവസാനിപ്പിക്കാനുള്ള നിയമങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കടുത്ത നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം കര്‍ശനമാക്കുന്നത്. ഇനി യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്കു മാത്രമാവും വിസ ലഭ്യമാക്കുക. വളരെയധികം വിശ്വസ്തത പുലര്‍ത്തുന്ന ചുരുക്കം പ്രൈവറ്റ് കോളേജുകള്‍ക്കു മാത്രമെ മൈഗ്രന്റ്‌സിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവാദം നല്‍കുകയൂള്ളൂ. പ്രൈവറ്റ് കോളേജുകളെ അപേക്ഷിച്ച് യൂണിവേഴ്‌സിറ്റികളില്‍ എത്തുന്ന രണ്ട് ശതമാനം പേര്‍ മാത്രമാണ് കുടിയേറ്റ നിയമം ലംഘിക്കുന്നതെന്നതാണ് ഈ നിബന്ധനയ്ക്കു ഇടയാക്കുന്നത്.

സ്റ്റുഡന്‍സിന് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്. ഇത് വെട്ടിച്ചുരുക്കുന്ന കാര്യവും മന്ത്രിമാര്‍ ആലോചിക്കുന്നു. ഡിപ്പന്‍ഡന്‍സിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് തടയിടാനും നിയമത്തില്‍ ഭേദഗതി വരുത്തിയേക്കുമെന്നാണ് സൂചന. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് സ്റ്റുഡന്റ് വിസയില്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍ . അനധികൃത വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ കൈവിട്ട തലത്തിലെത്തിച്ചതായി ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.

പ്രതിവര്‍ഷം സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുന്നവരില്‍ മൂന്നില്‍ ഒരു വിഭാഗവും യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവരാണെന്ന് ഹോം ഓഫീസ് പഠനം പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ എണ്ണം മൂന്നു ലക്ഷം ആയിരുന്നുവെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്. ഡിഗ്രി ലെവലിന് താഴെയുള്ള കോഴ്‌സുകളില്‍ പഠിക്കാനെത്തുന്നവരാണ് നിയമ ലംഘിക്കുന്നവരിലെ 41 ശതമാനവും.
 
Other News in this category

 
 




 
Close Window