ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പക്കല്‍ കെട്ടിക്കിടക്കുന്നത് 276,000 കുടിയേറ്റക്കാരുടെ അപേക്ഷകള്‍ . അനുദിനമെന്നോണം ഇതു പെരുകിക്കൊണ്ടുമിരിക്കുന്നു. കൈകാര്യം ചെയ്യാനാകാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുന്നു.
അഭയാര്‍ഥികളുടെയും വിദേശ ക്രിമിനലുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒക്കെ അപേക്ഷകള്‍ ഇതില്‍പ്പെടുന്നു. ന്യൂകാസിലിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണിപ്പോള്‍ അപേക്ഷകളുടെ എണ്ണം. കുടിയേറ്റക്കാരുടെ ബര്‍മുഡ ത്രികോണമായി യുകെ മാറിക്കഴിഞ്ഞെന്നാണ് ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി വിലയിരുത്തുന്നത്.
യുകെയിലേക്ക് ഇപ്പോള്‍ ആര്‍ക്കും അനായാസം കുടിയേറാമെന്നായിരിക്കുന്നു. എന്നാല്‍ , ഇവരെക്കുറിച്ച് വിവരങ്ങള്‍ സൂക്ഷിക്കാന്‍ യുകെബിഎയ്ക്കു സാധിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതു പോയിട്ട് , അവരെ കണ്ടെത്താന്‍ പോലും സാധിക്കുന്നില്ലെന്നും കമ്മിറ്റി.
കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകളില്‍ 63 ശതമാനത്തില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു തീര്‍പ്പുണ്ടാക്കാന്‍ സാധിച്ചത്. ഇതുകൂടാതെ, വിദ്യാര്‍ഥികളായും ജോലിക്കാരായും നിയമവിധേയമായി തന്നെ വന്ന ശേഷം വിസ കാലാവധി കഴിഞ്ഞ ഒന്നര ലക്ഷത്തോളം പേരുണ്ട് . ഇവരുടെ എണ്ണം ദിവസം 100 എന്ന ക്രമത്തില്‍ വര്‍ധിക്കുകയാണ്.
വിസ കാലാവധി കഴിഞ്ഞവരില്‍ എത്ര പേര്‍ മടങ്ങിപ്പോയെന്നോ, എത്ര പേര്‍ രാജ്യത്തു തുടരുന്നു എന്ന യുകെബിഎയ്ക്ക് അറിയില്ല. ഇതില്‍ നാല്‍പ്പതു ശതമാനം പേര്‍ക്കും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പോലും അയച്ചിട്ടില്ല. വിസ കാലാവധി കഴിഞ്ഞാല്‍ 28 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങാന്‍ പാടില്ലെന്നാണ് ചട്ടം.