ലണ്ടന്‍ : ബോര്‍ഡര്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതിരുന്നാല്‍ സ്വകാര്യ കോളജുകളെ മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പിടികൂടുമെന്നു വ്യക്തമാക്കിക്കൊണ്ട് അനേകം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. ഇത് അനേകം വിദേശ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കം അനേകംപേര്‍ ഈ യൂണിവേഴ്‌സിറ്റിയുടെ വിസയില്‍ യു.കെയിലെത്തിയിട്ടും പഠിക്കാന്‍ ചെന്നില്ല എന്ന ആരോപണം ഉന്നയിച്ചാണ് സസ്‌പെന്‍ഷന്‍ . വിദേശത്തുനിന്നും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഏറ്റവുംകൂടുതല്‍ വിശ്വാസ്യതയുള്ള രണ്ടാമത്തെ സ്ഥാപനം എന്ന നിലയില്‍ അറിയപ്പെട്ടിരുന്നതാണ് യൂണിവേഴ്‌സിറ്റി. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍-4 വിസയുടെ കാര്യത്തിലാണ് സസ്‌പെന്‍ഷന്‍.
നോണ്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ ഓഡിറ്റിനെത്തുടര്‍ന്നാണ് നടപടിയെന്നു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാല്‍ക്കം ഗില്ലിസ് പറഞ്ഞു. അറ്റന്‍ഡന്‍സ് പരിശോധന, ഇംഗ്ലീഷ് ഭാഷാ ടെസ്റ്റിംഗ് ഡാറ്റ എന്നീ കാര്യങ്ങളിലും ബോര്‍ഡര്‍ ഏജന്‍സിയുടെ നിര്‍ദേശം പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ , തുടര്‍ന്നും വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ സ്വീകരിക്കുമെങ്കിലും പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടെന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ അറിയിക്കില്ലെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. വിസയ്ക്ക് അപേക്ഷിക്കാന്‍ കണ്‍ഫര്‍മേഷന്‍ അറിയിപ്പ് ആവശ്യമാണ്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്റോള്‍ ചെയ്യപ്പെട്ടവരെ സസ്‌പെന്‍ഷന്‍ ബാധിക്കില്ല. 2012 ലെ പഠനത്തിനായി വിസ നേടിയവര്‍ക്കും തടസങ്ങളുണ്ടാകില്ല.ഇതിനുമുമ്പ് ബോര്‍ഡര്‍ ഏജന്‍സി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മൂന്ന് ഓഡിറ്റുകളില്‍ പ്രശ്‌നമുണ്ടായില്ലെന്നും പ്രഫ. ഗില്ലിസ് പറഞ്ഞു. വിസ അനുവദിക്കുന്നതില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാതിവഴിയില്‍ പഠനം മുടക്കുന്നവരുടെ പട്ടികയുടെ കാര്യത്തില്‍ പിഴവു വരുത്തിയതിനു യൂണിവേഴ്‌സിറ്റി 36.5 ദശലക്ഷം പൗണ്ട് തിരികെ നല്‍കണമെന്നു ഹൈയര്‍ എജ്യൂക്കേഷന്‍ ഫണ്ടിംഗ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് (എച്ച്.ഇ.എഫ്.സി.ഇ.) അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെത്തിയ ശേഷം വിദ്യാര്‍ഥികള്‍ പഠനം മാറ്റിവയ്ക്കുകയോ, മറ്റു കോഴ്‌സുകളിലേക്കു മാറുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈസ് ചാന്‍സലറും യൂണിവേഴ്‌സിറ്റിയിലെ സര്‍ക്കാര്‍ ബോഡിയും രാജിവയ്ക്കണമെന്നും ആവശ്യം ശക്തമായി. നേരത്തേ, നിരവധി സ്വകാര്യ കോളജുകളും യു.കെ.ബി.എയുടെ നടപടിക്ക് വിധേയമായിട്ടുണ്ട്. ഇതില്‍ നിരവധി കേസുകള്‍ ബോര്‍ഡര്‍ ഏജന്‍സിയെ കോടതി കയറ്റിയിട്ടുമുണ്ട്. കോളജുകള്‍ക്കെതിരേ നടപടി വന്നശേഷം ആയിരക്കണക്കിനു വിദ്യാര്‍ഥികളും വഴിയാധാരമായിരുന്നു. ഇതില്‍ ഏറെ സ്ഥാപനങ്ങള്‍ക്കും ചടങ്ങള്‍ പാലിച്ചതിനെത്തുടര്‍ന്നു ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.
യൂണിവേഴ്‌സിറ്റിയില്‍ 140 നോണ്‍ യൂറോ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതിലേറെയും ഫിലിപ്പിനോകളാണ്. വിദ്യാര്‍ഥികള്‍ പലരും നിശ്ചിത സമയത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതും ക്ലാസുകളില്‍ ഹാജരാകാതിരിക്കുന്നതുമാണ് പ്രധാന പ്രശ്‌നം. സസ്‌പെന്‍ഷന്‍ ഇല്ലാതാക്കാന്‍ യു.കെ.ബോര്‍ഡര്‍ എജന്‍സി യൂണിവേഴ്‌സിറ്റികള്‍ക്കു നല്‍കുന്ന ഇളവുകള്‍ സ്വകാര്യ കോളജുകള്‍ക്കു നല്‍കാറില്ലെന്നും ആരോപണമുണ്ട് .