ബ്രിട്ടീഷ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ നിര്‍ബന്ധിത ക്ഷയ രോഗ പരിശോധന ഏര്‍പ്പെടുത്താന്‍ നീക്കം. ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്നവരെ ആകും രോഗ പരിശോധനയ്ക്ക് വിധേയമാക്കുക. ഇന്ത്യയോടൊപ്പം മറ്റ് 67 രാജ്യങ്ങളെ കൂടി ബ്രിട്ടന്‍ നിരീക്ഷണ പട്ടികയിലേക്ക് ഈ മാസം 16 മുതല്‍ മാറ്റുകയാണ്. ദിനം പ്രതി ആയിരംപേര്‍ ക്ഷയ രോഗം മൂലം ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്ന കണക്കാണ് ബ്രിട്ടന്റെ ഈ തീരുമാനത്തിന് പിന്നില്‍ .പതിനഞ്ചിനും 49നും മദ്ധ്യേ പ്രായക്കാരാണ് ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ ഇന്ത്യയില്‍ നിന്നും ദീര്‍ഘ കാലത്തേക്ക് ബ്രിട്ടീഷ് സന്ദര്‍ശനത്തിനു എത്തുന്നവരെ വിശദമായ പരിശോധന നടത്തി മാത്രം രാജ്യത്തു പ്രവേശിപ്പിച്ചാല്‍ മതി എന്ന നിലപാടിലാണ് ഹോം ഓഫീസ്. മുന്‍പ് ബ്രിട്ടന്‍ ആദ്യം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് എക്‌സ് റെ പരിശോധന നിര്‍ബന്ധം ആയിരുന്നെങ്കിലും ഇടക്കാലത്ത് അയവു വരുത്തിയിരുന്നു. പിനീട് ഹീത്രോ വിമാനത്താവളത്തില്‍ മാത്രം പരിശോധന തുടര്‍ന്നിരുന്നെങ്കിലും സാവധാനം അവിടെയും പരിശോധന ഇല്ലാതായി. എന്നാല്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവു വരുത്തേണ്ട എന്ന അഭിപ്രായത്തിനു ഇയ്യിടെ മുന്‍തൂക്കം ലഭിച്ചതോടെയാണ് പരിശോധന ശക്തമാക്കാന്‍ നീക്കം ഉണ്ടായിരിക്കുന്നത്.
ലോക ആരോഗ്യ സംഘടന ഇയ്യിടെ പുറത്തു വിട്ട റിപ്പോര്‍ട്ട് ആണ് ബ്രിട്ടനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ക്ഷയ രോഗം ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രദേശങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും കടന്നു വന്നതാണ് ബ്രിട്ടന്റെ ലിസ്റ്റില്‍ പേരു വരാന്‍ കാരണം . ഇന്ത്യയോടൊപ്പം അതിര്‍ത്തി രാജ്യങ്ങള്‍ ആയ ചൈന, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ബര്‍മ, നേപ്പാള്‍, മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഉണ്ട് . വിസ അപേക്ഷയോടൊപ്പം ടി ബി രോഗ നിര്‍ണയം നടത്തിയ സര്‍ട്ടിഫിക്കറ്റും കൂടി ഇനി മുതല്‍ നല്‍കേണ്ടി വരും. കൂടാതെ രാജ്യത്തു പ്രവേശിക്കുന്നതിന് മുന്‍പായി ഏറ്റവും ഒടുവിലായി എടുത്ത എക്‌സ് റെ ചിത്രം കൂടി കാണിക്കേണ്ടി വരും. രാജ്യത്തു തങ്ങുന്നവര്‍ക്ക് സെറ്റില്‍മെന്റ് അപേക്ഷ നല്‍കുമ്പോഴും ടി ബി രോഗ നിര്‍ണയ സര്‍ട്ടിഫികറ്റ് നല്‍കേണ്ടി വരും എന്ന് ഹോം ഓഫിസ് ഇന്നലെ പുറത്തു വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ടിബി രോഗ പരിശോധന എല്ലാ വിഭാഗം വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളോടൊപ്പം നിര്‍ബന്ധമാണ്. ടിയര്‍ വണ്‍, ടു, ഫൈവ് വിസകള്‍ക്ക് സെപ്റ്റംബര്‍ പത്തു മുതലും ടിയര്‍ ഫോര്‍ വിസയ്ക്ക് നവംബര്‍ ഒന്നു മുതലും ആയിരിക്കും നിയമം പ്രാബല്യത്തില്‍ വരുന്നത്. പരിശോധനകള്‍ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങുന്നവര്‍ക്ക് മാത്രം ആയിരിക്കും എന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട് .