Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 4 വിസ: മാറ്റങ്ങള്‍ അനിവാര്യമെന്ന് ഇമിഗ്രേഷന്‍ മന്ത്രി
Reporter
ലണ്ടന്‍ : രാജ്യത്തെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ സമൂല അഴിച്ചുപണി അത്യന്താപേക്ഷിതമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ . റിഫോം തിങ്ക് ടാങ്കിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഇതു സംബന്ധിച്ച ചില സുപ്രധാന പരാമര്‍ശങ്ങളും അദ്ദേഹം നടത്തി. കഴിഞ്ഞ പതിറ്റാണ്ടിലെ അനിയന്ത്രിത കുടിയേറ്റം പല ബുദ്ധിമുട്ടുകളുമുണ്ടാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. 2009ല്‍ രണ്ടു ലക്ഷമായിരുന്നു നെറ്റ് മൈഗ്രേഷന്‍ . വരുന്നവരുടെ എണ്ണം കുറയ്ക്കുകയും പോകുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്ത് നെറ്റ് ഇമിഗ്രേഷന്‍ നിയന്ത്രിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ ജോലിക്കായോ പഠനത്തിനായോ വരുന്നതും കുടുംബങ്ങളെ കൊണ്ടുവരുന്നതും നിയന്ത്രിക്കും. താത്കാലികമായി താമസിക്കാനെത്തുന്നവര്‍ സ്ഥിരതാമസത്തിലേക്കു മാറുന്നതും തടയും. ഇതിനുള്ള ചില പദ്ധതികള്‍ ഹ്രസ്വകാലാടിസ്ഥാനത്തിലും ചിലത് ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കുമെന്നും മന്ത്രി.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

ഇക്കണോമിക് റൂട്ട്‌സ്
ഇക്കണോമിക് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദേശ വിദഗ്ധ തൊഴിലാളികളുടെ എണ്ണം പ്രതിവര്‍ഷം 20,700 ആയി പരിമിതപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. കുറഞ്ഞ യോഗ്യതയും ഉയര്‍ത്തുന്നു. ജോലി ഓഫര്‍ ഉള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍ , ഏറ്റവും മികച്ചവരെ സ്വാഗതം ചെയ്യുന്നു. അതിനാണ് ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറുകള്‍ അനുവദിക്കുന്നത്.

കുടുംബം
കുടിയേറ്റക്കാര്‍ കുടംബങ്ങളെ കൊണ്ടുവരുന്നതില്‍ കടുത്ത നിയന്ത്രണം വേണ്ടിവരും. വിവാഹം വഴി ഇവിടെ സ്ഥിരതാമസത്തിന് അനുമതി നേടുന്നവര്‍ ആയിരക്കണക്കിനുണ്ട്. മാര്യേജ് വിസ അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യാജ വിവാഹങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നു.

സ്റ്റുഡന്റ് മൈഗ്രേഷന്‍
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്. ഇവരെ നിയന്ത്രിച്ചാല്‍ തന്നെ നെറ്റ് മൈഗ്രേഷനില്‍ വന്‍ കുറവുണ്ടാകും. ഗ്രാജ്വേറ്റ് തലത്തിനു താഴെയുള്ള കോഴ്‌സുകളില്‍ വിദേശികള്‍ക്കു പ്രവേശനം കര്‍ശനമായി നിയന്ത്രിക്കാന്‍ പോകുന്നത് അതിനാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സംഭാവന മറക്കുന്നുമില്ല.

സ്വകാര്യ മേഖലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. സ്റ്റുഡന്റ് വിസയില്‍ വന്ന പലരും അനധികൃതമായി താമസം തുടരുന്നുമുണ്ട്.

യുകെയില്‍ പഠിക്കാന്‍ വരുന്നവരുടെ പ്രധാന ഉദ്ദേശ്യം പഠനം തന്നെയായിരിക്കണം, ജോലിയാകരുത്. അതുകൊണ്ടു തന്നെ ഇവിടെ പഠിക്കുന്ന വിദേശികള്‍ക്ക് തുടര്‍ന്നു ജോലി നേടുന്നതിനും ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ടാകും.
 
Other News in this category

 
 




 
Close Window