Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
പരിശോധന ഇളവ്: സൗദിയിലെ പ്രവാസിസമൂഹം നിയമാനുസൃത വഴികള്‍ തേടുന്നു
Reporter

ജിദ്ദ: തൊഴില്‍രംഗത്ത് മതിയായ സ്വദേശിസാന്നിധ്യം ഉറപ്പിക്കാനുള്ള നിതാഖാത് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും അനധികൃത തൊഴിലിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധനക്കും മൂന്നു മാസത്തെ ഇടവേള കൂടി അനുവദിച്ച് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ പുതിയ സാഹചര്യത്തിനനുസരിച്ചു നീങ്ങാനുള്ള ശ്രമത്തിലാണ് സൗദിയിലെ പ്രവാസിസമൂഹം. മുന്‍കാലങ്ങളിലെ പോലെ അധികൃതരുടെ ഭാഗത്തുനിന്നു ഇനിയൊരു ഇളവും അനുവദിച്ചുകിട്ടില്ലെന്നു ബോധ്യമായതോടെ നിയമാനുസൃതവഴികളിലേക്കു നീങ്ങാനും മറ്റു ഗതിയില്ലെങ്കില്‍ നാടുവിടാനുമുള്ള ആലോചന ഞായറാഴ്ച മലയാളികള്‍ കൂട്ടംകൂടുന്നിടത്തെല്ലാം സജീവമായി.

സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിനും വിസയിലെ തൊഴില്‍മാറ്റത്തിനുമുള്ള മാര്‍ഗം തേടി പലരും സേവനസ്ഥാപനങ്ങളെ സമീപിക്കുകയാണ്. റെസിഡന്റ് പെര്‍മിറ്റ് മാറ്റമടക്കമുള്ള സേവനങ്ങള്‍ നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ നിരക്കുകള്‍ പുതുക്കി രംഗത്ത് സജീവമായിട്ടുണ്ട്. മൂന്നു മാസത്തിനകം പരമാവധി വേഗത്തില്‍ നിലവിലെ തൊഴിലിനു ഭംഗംവരാതെ പിടിച്ചുനില്‍ക്കാനുള്ള പരിശ്രമത്തിലാണെല്ലാവരും. എന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ മുന്നിലില്ലാത്ത ഒട്ടനവധി പേര്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും എന്ന മട്ടില്‍ സ്വയം ആശ്വസിക്കുന്നുമുണ്ട്.

മൂന്നുമാസം കഴിഞ്ഞാല്‍ പരിശോധന കര്‍ക്കശമാക്കുമെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നുമാസത്തിനു ശേഷം സൗദിയില്‍ നിന്ന് കേരളത്തിലേക്കും കാര്യമായ തിരിച്ചുപോക്കുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

രാജനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബുല്‍ അന്‍സി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window