Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഫ്‌ളാറ്റില്‍ തീപിടിത്തം; മലയാളി കുടുംബം രക്ഷപ്പെട്ടു
Reporter

മസ്‌കത്ത്: റൂവിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റ് പൂര്‍ണമായും കത്തിനശിച്ചു. അഞ്ചംഗ കുടുംബവും കൂടെ താമസിച്ചിരുന്ന രണ്ടുപേരും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. റൂവി മുസ്തഫ സുല്‍ത്താന്‍ എക്‌സ്‌ചേഞ്ച് പരിസരത്തെ ഫ്‌ളാറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. 10,000 റിയാലിന്റെ നഷ്ടം കണക്കാക്കുന്നു.

റൂവിയില്‍ എവറസ്റ്റ് ഹോട്ടല്‍ നടത്തുന്ന പൊന്നാനി സ്വദേശി കറുപ്പംവീട്ടില്‍ സക്കീര്‍ അബ്ദുല്‍ഖാദറും കുടുംബവുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സക്കീറിന്റെ ഭാര്യ ബുഷ്‌റ, മക്കളായ സിത്താര ഷിറിന്‍, മുഹമ്മദ് ഷിബിന്‍, ഷിഫ നസ്‌റിന്‍ എന്നിവരാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഹോട്ടല്‍ തൊഴിലാളികളായ രണ്ടുപേര്‍ മറ്റൊരു റൂമിലുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫ്‌ളാറ്റില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് സക്കീറിന്റെ ഭാര്യ ബുഷ്‌റ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ സക്കീറിനെ വിളിച്ചുണര്‍ത്തി. സക്കീര്‍ മനസ്സാന്നിധ്യം കൈവിടാതെ എല്ലാവരെയും ഉണര്‍ത്തി പുറത്തിറക്കി. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളുമെടുത്താണ് എല്ലാവരും പുറത്തിറങ്ങിയത്. അടുക്കളയില്‍ നിന്ന് ഗ്യാസ് സിലിണ്ടറും പുറത്തേക്ക് മാറ്റി. നിമിഷങ്ങള്‍ക്കകം തീ എല്ലാ മുറിയിലേക്കും വ്യാപിച്ചു. തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മറ്റു ഫ്‌ളാറ്റുകളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളുമടക്കം എല്ലാം കത്തിച്ചാമ്പലായിരുന്നു. സ്‌കൂള്‍ അവധിക്ക് നാട്ടില്‍ പോകുന്നതിന് മുന്നോടിയായി സാധനങ്ങള്‍ വാങ്ങിവെച്ചിരുന്നു. ഇതും കത്തിനശിച്ചു. ഉടുതുണിയൊഴികെ എല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവാപായമില്ലാതെ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുകയാണ് സക്കീറും കുടുംബവും. തൊട്ടടുത്തുള്ള വീട്ടിലാണ് ഇപ്പോള്‍ ഇവര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window