|
കടലില്‍ തകര്‍ന്നു വീണ എയര്‍ഏഷ്യ വിമാനത്തിന് സര്‍വീസ് പെര്‍മിറ്റ് ഇല്ലെന്ന് ഇന്തോനേഷ്യ. നൂറ്റിയറുപത്തി രണ്ടു പേരുടെ ജീവനെടുത്ത അപകടത്തിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും ദുരൂഹത. ഞായറാഴ്ചയാണ് വിമാനം കാണാതായത്. ഞായറാഴ്ചകളില്‍ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യക്ക് സര്‍ക്കാര്‍ അനുമതിയില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എയര്‍ ഏഷ്യയുടെ എല്ലാ സര്‍വീസുകളും റദ്ദാക്കാനാണ് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ എയര്‍ ഏഷ്യ വിമാനങ്ങള്‍ക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറക്കാനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ.
ഇതിനു മുന്‍പും എയര്‍ ഏഷ്യ ഷെഡ്യൂള്‍ തെറ്റിച്ച് സര്‍വീസ് നടത്തിയതായി കണ്ടെത്തി. ഷെഡ്യൂള്‍ തെറ്റിച്ച് സര്‍വീസ് നടത്തിയതിനാണ് ഞായറാഴ്ചകളില്‍ എയര്‍ ഏഷ്യയുടെ പെര്‍മിറ്റ് നേരത്തേ റദ്ദാക്കിയത്.
ഈ നിരോധനവും മറികടന്ന് എയര്‍ ഏഷ്യ സര്‍വീസ് നടത്തിയെന്നാണ് അപകടത്തിലൂടെ മനസിലാകുന്നത്. ഡിസംബര്‍ 28നാണ് ഇന്തോനേഷ്യയിലെ സുരബയ വിമാനത്താവളത്തില്‍ നിന്നു സിംഗപ്പൂരിലേക്ക് പറന്നത്. ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 162 പേരും കൊല്ലപ്പെട്ടു. കാരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.
അതേസമയം, ജാവാക്കടലില്‍ നിന്നു വിമാനത്തിന്റെ വലിയ രണ്ടു ഭാഗങ്ങള്‍ കണ്ടെടുത്തു. ബൊര്‍നോ ദ്വീപിനു സമീപം ജാവാക്കടലില്‍ നിന്നാണ് ഇതു കിട്ടിയത്. ഇന്നലെ രാത്രിയില്‍ നടത്തിയ തെരച്ചിലിലാണ് പത്തു മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള വിമാനഭാഗങ്ങള്‍ കിട്ടിയത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കിട്ടിയിട്ടില്ല. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. 29 കപ്പലുകളും 17 വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നു.
അവശിഷ്ടങ്ങള്‍ക്കായി നടത്തുന്ന തെരച്ചില്‍ ഇന്ന് അഞ്ചാംദിവസത്തിലേക്കു കടന്നു. |