കോട്ടയം: കുടുംബത്തെ ദുരിതക്കയത്തില്‍നിന്ന് രക്ഷനേടാന്‍ യെമനിലെ കലാപഭൂമിയിലേക്ക് മടങ്ങിയേ മതിയാവൂവെന്നു പറയുമ്പോള്‍ ശ്യാമിലിക്കും ശാലിനിക്കും സുനിലയ്ക്കും ഭയമില്ല. മടങ്ങിവന്നവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പ്രഖ്യാപനങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മടക്കമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇവരുടെ പക്ഷം. ''ജോലിയില്ലാതായിട്ട് ഒരുമാസത്തിലേറെയായി. അതിനൊപ്പം വീട്ടുചെലവുകളും കുട്ടികളുടെ പഠനവും എങ്ങനെനടക്കുമെന്ന് വേവലാതി വേറെയും'യുദ്ധഭൂമിയില്‍നിന്ന് മടങ്ങിയത്തെിയ കോട്ടയം പുത്തനങ്ങാടി പുത്തന്‍പുരയില്‍ സുനിലയുടെ വാക്കുകളാണിത്.
യാഫയിലെ അല്‍ഹിലാല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലിനോക്കവെയാണ് യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. ഇതോടെ കലാപബാധിതപ്രദേശമല്ലാതിരുന്നിട്ടും സര്‍വതും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ജീവിത സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഏഴുവര്‍ഷം മുന്‍പാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഭര്‍ത്താവ് ബൈജുവിനെ ഏല്‍പ്പിച്ച് സുനില യെമനിലേക്ക് പോയത്. നാലുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതോടെ രണ്ടുകുട്ടികളും മാതാപിതാക്കളുമടങ്ങുന്ന നിര്‍ധനകുടുംബത്തിന്റെ ചുമതലയും ഏറ്റെടുക്കേണ്ടിവന്നു. അപ്രതീക്ഷതമായി തിരിച്ചുവന്നപ്പോള്‍ ഒരുമാസത്തെ ശമ്പളം പോലും ഉപേക്ഷിച്ചായിരുന്നു മടക്കം.
നാട്ടില്‍ പല ജോലിക്കായി ശ്രമിച്ചെങ്കിലും നടന്നില്ലെന്നു സുനില. പാലാ പിഴക് സ്വദേശികളും സഹോദരിമാരുമായ ശ്യാമിലിയും ശാലിനിയും യുദ്ധഭൂമിയിലേക്ക് തിരികെപ്പോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരുലക്ഷം രൂപവീതം ബാങ്ക് വായ്പയെടുത്താണ് യെമനിലെ അല്‍ഹിലാല്‍ ആശുപത്രിയില്‍ ജോലിക്കായിപോയത്. ശ്യാമിലി ലാബ് ടെക്‌നീഷ്യനായും ശാലിനി നഴ്‌സുമായാണ് ജോലിചെയ്തത്. ആറുമാസത്തിനുള്ളില്‍ തിരികെയത്തെുമെന്ന് എഴുതിക്കൊടുത്തശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഏജന്‍സിയില്‍ പണം കെട്ടിവച്ച് ജോലിക്കുപോയ ഇവര്‍ക്ക് ഇനി മറ്റൊരു രാജ്യത്ത് ജോലി ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും. ഇതാണ് ഇവര്‍ തിരികെ യെമനിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
യെമനില്‍നിന്നുള്ള അവസാന വിമാനത്തിലത്തെിയ ഇവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ സര്‍ക്കാരിന്റെയും സ്വന്തം കുടുംബത്തിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് തിരികെയത്തെിയത്. സര്‍ക്കാരിന്റെ ചെലവില്‍ നാട്ടിലത്തെിയ തങ്ങളെ മടങ്ങി പോകാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നിലെന്ന് പരാതിയും ഇവര്‍ മറച്ചുവെച്ചില്ല.