എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ ആരോഗ്യമേഖല പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താനാകാത്തതാണു പ്രതിസന്ധിക്കു കാരണം. സ്‌കോട്ട്‌ലന്‍ഡില്‍ മതിയായ യോഗ്യതയുള്ള നഴ്‌സുമാരെ ലഭിക്കാനില്ലെന്നു ഇവിടുത്തെ ഏറ്റവും വലിയ നഴ്‌സിങ് ഏജന്‍സി അറിയിച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ വിരമിച്ച നഴ്‌സുമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതോടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണെന്നും ഇതിന് ഉടന്‍ പരിഹാരം കാണുമെന്നും സ്‌കോട്ടീഷ് സര്‍ക്കാര്‍. ആശുപത്രികളിലേക്കു കൂടുതല്‍ നഴ്‌സുമാരെയു മിഡ്വൈഫുമാരെയും നിയമിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നഴ്‌സിങ് മേഖലയിലേക്ക് കടന്നുവരാന്‍ പലരും വിമുഖത കാണിക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നു സ്‌കോട്ട് നഴ്‌സിങ് ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ റഷ്‌ഫോര്‍ത്ത്. നഴ്‌സിങ് പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷം വേണം. ഇത്രയും കാലം പഠിക്കാന്‍ പലര്‍ക്കും താത്പര്യമില്ല. അതിനാല്‍ തന്നെ ആരും തയാറാകുന്നുമില്ല. പലര്‍ക്കും വെറ്റിനറി നഴ്‌സും സൂപ്പര്‍മോഡലുകളും ആകാനാണ് താത്പര്യം. പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നഴ്‌സുമാര്‍ പോലും ജോലിക്ക് വരാന്‍ തയാറല്ല. കുടുംബ പ്രശ്‌നങ്ങള്‍ കാരണം ചിലര്‍ ജോലിക്ക് പോകുന്നില്ല. മറ്റുള്ളവരാകട്ടെ കെയര്‍ ഹോമില്‍ ഒതുങ്ങിക്കൂടുന്നു. നൂറോളം ഒഴിവുകളാണ് ഇപ്പോള്‍ വിവിധ ആശുപത്രികളിലുള്ളത്. അധികമായി ആയിരം നഴ്‌സുമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആളെ കിട്ടാനില്ലെന്നതാണു സത്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2005 ല്‍ എന്‍എച്ച്എസിന്റെ കീഴില്‍ 55,000 നഴ്‌സുമാരും മിഡ് വൈഫുമാരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 58,000 ആണ്. ഇക്കാലയളവില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു രേഖപ്പെടുത്തിയത്. 4.29 ലക്ഷം രോഗികളാണ് ഈ കാലയളവില്‍ ചികിത്സയ്ക്കായി എത്തിയത്. ഈ സാഹചര്യത്തിലാണു വിരമിച്ച നഴ്‌സുമാര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം എഴുപത്തിയഞ്ചോളം പേര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഒഴിവുകള്‍ നികത്താന്‍ കൂടുതല്‍ പേരെ ഉടന്‍ നിയമിക്കുമെന്നും അധികൃതര്‍.