ലണ്ടന്‍: യുകെ നേരിടുന്ന പ്രധാന പ്രശ്‌നമാണു കുടിയേറ്റവും ഭീകരതയും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു മുസ്ലിംകള്‍ കൂട്ടത്തോടെ യുകെയിലേക്ക് കുടിയേറുന്നത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്നു റിപ്പോര്‍ട്ട്. രാജ്യത്ത് എത്തുന്ന ഇവര്‍, യുകെയ്‌ക്കെതിരേ ഭീകര പ്രവര്‍ത്തനം നടത്താനും ഭീകരതയ്ക്ക് ആവശ്യമായ പണം സമാഹരിക്കാനും വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതു തടയാന്‍ വേണ്ടി സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണം നടത്തുന്നു.
കൗണ്ടര്‍ എക്‌സ്ട്രീമിസം ബില്‍ എന്ന പേരില്‍ കൊണ്ടുവരുന്ന നിയമം മേയ് 27 ന് എലിസബത്ത് രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ അവതരിപ്പിക്കും.
പുതിയ ബില്ലില്‍ പുതിയ ഇമിഗ്രേഷന്‍ നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഭീകര ചിന്താഗതിക്കാരെയടക്കം നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതാണ് പുതിയ ബില്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായി തെരേസ മേയ് ബില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ സഖ്യകക്ഷിയായ ലിബറല്‍ ഡെമൊക്രറ്റിക് പാര്‍ട്ടിയുടെ പിന്തുണ ലഭിക്കാതിരുന്നതിനാല്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണു ബില്‍ വീണ്ടും കൊണ്ടുവരുന്നത്.
പൊതുസ്ഥലങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്താന്‍ പാടില്ല, ഭീകരതയെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സംഘടനകള്‍ സ്വീകരിക്കാന്‍ പാടില്ല, ശരിയത്ത് നിയമം ആരിലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണു ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തികളെ ഭീകരതയായി കണക്കാക്കുകയും ഈ കുറ്റം ചുമത്തുകയും ചെയ്യും.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണു പുതിയ നിയമമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.