ലണ്ടന്‍: സ്വന്തം പൗരനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ് നടപടി വിവാദത്തില്‍. സംഭവം വിവാദമായതോടെ ഖേദപ്രകടനം നടത്തി ഒടുവില്‍ തയലൂരി. സൗത്ത് ഷീല്‍ഡ്‌സ് സ്വദേശി ജോണ്‍ നിമ്മോയോടാണ് ഉടനടി രാജ്യം വിട്ടുപോകാന്‍ ഹോം ഓഫിസ് അറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചത്. രാജ്യത്തു തങ്ങാന്‍ താങ്കള്‍ക്ക് അനുവാദമില്ലെന്നും ഉടന്‍ തന്നെ രാജ്യം വിട്ടുപോകണമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. താങ്കള്‍ എങ്ങനെയാണ് രാജ്യത്ത് പ്രവേശിച്ചതെന്നതിനെക്കുറിച്ച് യാതൊരു തെളിവുമില്ല. ഇതിനുള്ള തെളിവുകള്‍ താങ്കള്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ താങ്കള്‍ രാജ്യത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. ഇതുവരെ താന്‍ രാജ്യത്തിനു പുറത്തുപോയിട്ടില്ലെന്നു ഇരുപത്തിയാറുകാരന്‍ പറഞ്ഞു.
നോട്ടീസ് ലഭിച്ച ഉടന്‍ രാജ്യം വിടണമെന്നും അല്ലാത്തപക്ഷം അറസ്റ്റും ആറു മാസം ജയില്‍ശിക്ഷയും നേരിടേണ്ടി വരുമെന്നും ഇതില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫെമിനിസ്റ്റ് കരോലിന്‍ ക്രിഡൊ പെരസിനു മോശം സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതി ഇദ്ദേഹത്തെ എട്ടാഴ്ച തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ഇതിനു വേണ്ടി മാത്രമാണു താന്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നു പുറത്തേക്ക് പോയിട്ടുള്ളത്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ തന്നോട് രാജ്യം വിട്ടുപോകാന്‍ തന്നോട് ഹോം ആവശ്യപ്പെടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ജോണ്‍.
നോട്ടീസ് ലഭിച്ച ഉടന്‍ താന്‍ ഹോം ഓഫിസുമായി ബന്ധപ്പെട്ടുമെന്നും കാര്യങ്ങള്‍ ബോധിപ്പിച്ചുവെന്നും ജോണ്‍. തുടര്‍ന്ന് ജനനസര്‍ട്ടിഫിക്കറ്റും മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇതോടെ ഖേദപ്രകടനവുമായി ഹോം ഓഫിസ് വക്താവ് രംഗത്തെത്തി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നു വക്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സൗത്ത് ഷീല്‍ഡ് എംപി എമ ലീവല്‍ ബക്കും ഇടപെട്ടു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹോം സെക്രട്ടറിക്ക് കത്തയച്ചിരുന്നു.