ലണ്ടന്‍: ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ രാജ്യങ്ങള്‍ കുടിയേറ്റ പ്രശ്‌നം നേരിട്ടു തുടങ്ങിയത് അഭയാര്‍ഥി പ്രവാഹം തുടങ്ങിയതു മുതലല്ല. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം നല്‍കിയതു മുതല്‍ അവരെല്ലാം നേരിടുന്നതാണ് ഈ പ്രശ്‌നം. ഇപ്പോള്‍ യഥാര്‍ഥ അഭയാര്‍ഥി പ്രശ്‌നം വന്നപ്പോള്‍ ഇതിന്റെ മറ്റൊരു മുഖമാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്നത്.
യുകെിലേക്കും ജര്‍മനിയിലേക്കും ഫ്രാന്‍സിലേക്കുമെല്ലാം കിഴക്കന്‍ യൂറോപ്പിന്റെ അനവധി സന്താനങ്ങള്‍ കുടിയേറി താമസിച്ചപ്പോള്‍ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്നു പറഞ്ഞ് കണ്ണടച്ചിരിക്കുകയായിരുന്നു അന്നാട്ടുകാരും അവിടത്തെ സര്‍ക്കാരുകളും. ഈ കുടിയേറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ച രാജ്യങ്ങളെയൊക്കെ അവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
ജീവനും ജീവിതവും വാരിപ്പിടിച്ച് ഓടിവന്നവരായിരുന്നില്ല യൂറോപ്യന്‍ അഭയാര്‍ഥികള്‍. മെച്ചപ്പെട്ട വരുമാനവും ജോലിയും, കഴിയുമെങ്കില്‍ ജോലി ചെയ്യാതെ സര്‍ക്കാര്‍ ആനുകൂല്യം പറ്റി ജീവിക്കാനുള്ള അവസരവും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, ഇന്നു വരുന്ന അഭയാര്‍ഥികള്‍ യുദ്ധകലുഷിതമായ മാതൃരാജ്യങ്ങളില്‍നിന്ന് ജീവനെ പേടിച്ച് ഓടി വരുന്നവരാണ്. അവരെ സ്വീകരിക്കാന്‍ കഴിക്കാന്‍ യൂറോപ്പിനു മനസില്ല.
ജര്‍മനിയും ഓസ്ട്രിയയും അടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍, ഈ ഉദാരതയുടെ ഗുണം മുന്‍പ് അനുഭവിച്ച കിഴക്കന്‍ യൂറോപ്പുകാര്‍ വാതിലുകള്‍ പരമാവധി ഭദ്രമായി കൊട്ടിയടയ്ക്കുകയാണ്. വേണമെങ്കില്‍ ക്രിസ്ത്യാനികളെ മാത്രം സ്വീകരിക്കാമെന്ന് ചില രാജ്യങ്ങള്‍. മുസ്ലിംകള്‍ വന്നാല്‍ യൂറോപ്പിന്റെ അന്ത്യമായിരിക്കുമെന്ന് മറ്റു ചിലര്‍.
ഹംഗറിയും പോളണ്ടും അടക്കമുള്ള രാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധ പ്രകടനങ്ങള്‍ അനുദിനം ശക്തി പ്രാപിച്ചു വരുന്നു. പ്രേഗില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ് പ്രകടനങ്ങള്‍. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ക്വോട്ട ഏര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ വീറ്റോ ചെയ്യാന്‍ ഒരുങ്ങുകയാണ് സ്ലോവാക്യ. എന്നാല്‍, അവരുടെ പൗരന്‍മാര്‍ ഇനിയും യുകെയിലേക്കും ജര്‍മനിയിലേക്കും മെച്ചപ്പെട്ട ജീവിതം തേടി പോകുക തന്നെ ചെയ്യും.