Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വ്യാജ വിവാഹം : വരനും വധുവും ഉള്‍പ്പടെ ഏഴു പേരെ യുകെബിഎ പിടികൂടി
Reporter
ലണ്ടന്‍ : വ്യാജ വിവാഹത്തിനു ശ്രമിച്ച വരനും വധുവും ഉള്‍പ്പടെ ഏഴു പേരെ യുകെ ബോര്‍ഡര്‍ ഏജന്‍സി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 28ന് യോര്‍ക്‌ഷെയറിലാണ് വിവാഹം നടത്താന്‍ ശ്രമിച്ചത്. 23 കാരനായ പാക്കിസ്ഥാന്‍ യുവാവായിരുന്നു വരന്‍ , വധു 22കാരിയായ സ്ലൊവേക്യക്കാരിയയും. കുടിയേറ്റ നിയമം ലംഘിച്ച് ലിഡ്‌സ് ടൗണ്‍ ഹാളില്‍ വിവാഹം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് യോര്‍ക്‌ഷെയര്‍ ഇമിഗ്രേഷന്‍ ക്രൈം വിഭാഗമാണ് വിവാഹം തടസപ്പെടുത്തിയത്. തുടര്‍ന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും വ്യാജ വിവാഹമാണെന്ന പൂര്‍ണ വിവരം ലഭ്യമായ ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വരനും വധുവിനുമൊപ്പം 21,23,32 പ്രായത്തിലുള്ള മൂന്നു പാക്കിസ്ഥാന്‍ യുവാക്കളെയും 22,32 വയസ് പ്രയമുള്ള രണ്ട് സ്ലോവേക്യന്‍ വനിതകളേയുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെയെല്ലാം ലീഡ്‌സിലെ ബ്രൈഡ്‌വെല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി വിശദമായി ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ അന്വേഷണത്തിലാണ് പോലീസിപ്പോള്‍ .

രാജ്യത്ത് ഇപ്പോള്‍ വ്യാജ, കുടിയേറ്റ നിയമ ലംഘന വിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിവരുന്നതായി യുകെ ബോര്‍ഡര്‍ ഏജന്‍സി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുടെ ലക്ഷ്യമെന്തെന്നുള്ളതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ വിവാഹങ്ങളിലൂടെ പലരും ലക്ഷ്യമിടുന്നത് യുകെ പൗരത്വമുള്ളവരെ വിവാഹം ചെയ്താല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ വ്യാജ വിവാഹങ്ങള്‍ നടത്തിക്കൊടുത്തിരുന്ന ഒരു പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 100 ലേറെ വിവാഹങ്ങള്‍ താന്‍ നടത്തിക്കൊടുത്തതായി അന്വേഷണ സംഘത്തോട് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പേരില്‍ ഇയാളെ വൈദീകവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍ .

വ്യാജ വിവാഹങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി ഓഫീസര്‍മാര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window