Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലിയേക്കര ടോള്‍ പിരിവ്: റോഡ് നന്നാക്കിയ ശേഷം മാത്രമേ പിരിവ് നടത്താവൂ - ഹൈക്കോടതി
reporter

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം അറ്റകുറ്റം തീര്‍ത്ത റോഡ് വീണ്ടും തകര്‍ന്നതോടെയാണ് കോടതി ഇടപെടല്‍ ശക്തമാക്കിയത്.

''ആദ്യം റോഡ് നന്നാക്കട്ടെ, പിന്നെ ടോള്‍'' - കോടതി നിരീക്ഷണം

തകര്‍ന്ന റോഡ് പുനരുദ്ധരിച്ച ശേഷം മാത്രമേ ടോള്‍ പിരിവ് നടത്താവൂ എന്ന നിലപാടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്. സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ അടിയന്തര പരിഹാരമുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച കോടതി, ജില്ലാ കലക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കി.

എന്‍എച്ച്എഐ വാദം തള്ളി

റോഡിന്റെ പാര്‍ശ്വഭിത്തി കെട്ടാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ കുഴിയിടലാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ ഈ വാദം കോടതി തള്ളുകയും, റോഡ് നന്നാക്കാതെ ടോള്‍ പിരിയുന്നത് നീതിയില്ലാത്തതാണെന്നും നിരീക്ഷിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍-എന്‍എച്ച്എഐ വാദം

ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ടോള്‍ പിരിവ് തടയുന്നത് ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാരും എന്‍എച്ച്എഐയും കോടതിയില്‍ വാദിച്ചു. എന്നാല്‍ റോഡിന്റെ നിലവാരവും യാത്രക്കാരുടെ സുരക്ഷയും മുന്‍ പരിഗണന നല്‍കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.

ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് സംബന്ധിച്ച ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുമെന്നായിരുന്നു നേരത്തെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.

 
Other News in this category

 
 




 
Close Window