കണ്ണൂര്‍: വര്‍ഗീയതക്കെതിരായ നിലപാട് എല്ലായ്‌പ്പോഴും എടുത്തിട്ടുള്ള വ്യക്തിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ യുഡിഎഫിന് തര്‍ക്കമൊന്നുമില്ലെന്നും, സംഘടനാപരമായി നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് വഴക്കിടേണ്ടതില്ലെന്നും, എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തം തുടരുമെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതുകൊണ്ട് അസ്വസ്ഥതയില്ലെന്നും സതീശന്‍ പറഞ്ഞു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് എന്ത് തീരുമാനവുമെടുക്കാന്‍ അവകാശമുണ്ടെന്നും, അതില്‍ യുഡിഎഫിന് പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പസംഗമത്തിന് മുന്നോടിയായി യുഡിഎഫ് സര്‍ക്കാരിനോട് മൂന്ന് പ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് സതീശന്‍ ഓര്‍മ്മിപ്പിച്ചു:
- ശബരിമല ആചാരലംഘനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്തുമോ?
- നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ?
- തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്, അതിന്റെ ഉദ്ദേശം എന്ത്?
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കപട അയ്യപ്പഭക്തി പരിവേഷം ധരിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും, അതിന്റെ യഥാര്‍ഥമുഖം ജനങ്ങള്‍ക്ക് കാണിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്നും സതീശന്‍ പറഞ്ഞു.
സംഘാടനത്തിന്റെ കുറവാണ് ആഗോള അയ്യപ്പസംഗമം എട്ടുനിലയില്‍ പൊട്ടിപ്പോയതെന്നും, യോഗി ആദിത്യനാഥിന്റെ സന്ദേശം ദേവസ്വം മന്ത്രിയുടെ വായനയിലൂടെ ബിജെപിക്ക് നല്‍കിയ പിന്തുണ വ്യക്തമാകുന്നതായും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കില്‍ സിപിഎം അതിനെതിരെ ശക്തമായ പ്രചാരണം നടത്തിയേനെയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വര്‍ഗീയശക്തികള്‍ക്ക് ഇടം നല്‍കുന്ന ഇടപെടലാണ് സിപിഎം നടത്തുന്നതെന്നും, യോഗി ആദിത്യനാഥ് പിണറായി വിജയന്‍ ചേര്‍ന്ന നല്ല കൂട്ടുകാരനാണെന്നും സതീശന്‍ പരിഹസിച്ചു. മതേതരത്വത്തെ പഠിപ്പിക്കാന്‍ തീവ്രവാദ സ്വഭാവമുള്ള ഐഎന്‍എല്ലിനെ കൂടെ നിര്‍ത്തിയ എംവി ഗോവിന്ദന്‍ അതിന് യോഗ്യനല്ലെന്നും, അതിന് വേറെ ആളെ നോക്കിയാല്‍ മതിയെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.