ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തിന് സമീപമുള്ള ഐല്‍ ഓഫ് വൈറ്റിലെ വെസ്റ്റ് വൈറ്റിലെ ഹെഡണ്‍ വാറന്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ പടര്‍ന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കടല്‍വെള്ളം ഒഴിക്കുന്ന പ്രത്യേക ദൗത്യം തുടരുന്നു. പാറക്കെട്ടുകളും ദുര്‍ഘടമായ ഭൂപ്രദേശവുമുള്ള ഭാഗങ്ങളിലേക്ക് അഗ്നിശമനസേനയ്ക്ക് നേരിട്ട് എത്താനാകാത്തതിനാലാണ് ആകാശമാര്‍ഗമുള്ള ജലവിതരണം ആരംഭിച്ചത്. തീയില്‍ ഇതുവരെ ഏകദേശം 25 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ പൈതൃക സംരക്ഷണ സംഘടനയായ നാഷനല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് തീപിടിത്തമുണ്ടായത്.
ഹാംപ്ഷയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഏകദേശം 60 അഗ്നിശമന സേനാംഗങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ തീയണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ നിന്ന് അധിക ഫയര്‍ എന്‍ജിനുകളും സേനാംഗങ്ങളെയും ദ്വീപിലേക്ക് എത്തിച്ചു. ഇന്‍സിഡന്റ് കമാന്‍ഡര്‍ ജെയിംസ് ലൂസിയുടെ നേതൃത്വത്തില്‍ തീയണയ്ക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇത്തരം കാട്ടുതീ പൂര്‍ണമായി അണയ്ക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെലികോപ്റ്റര്‍ വഴി വെള്ളം ഒഴിക്കുന്ന നടപടി തീ നിയന്ത്രിക്കുന്നതില്‍ വലിയ സഹായമാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ഘടമായ ഭൂപ്രദേശവും മലഞ്ചെരിവുകളോട് ചേര്‍ന്നുള്ള സ്ഥലവുമാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രയാസകരമാക്കുന്നതെന്ന് വൈല്‍ഡ്ഫയര്‍ ടാക്റ്റിക്കല്‍ അഡൈ്വസര്‍ ലാറി മാക്രെല്‍ പറഞ്ഞു. തീ പടരുന്നത് തടയാന്‍ പ്രാദേശിക കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഫയര്‍ ബ്രേക്ക് ഒരുക്കിയും അഗ്നിശമനസേനയെ സഹായിക്കുന്നുണ്ട്. കാട്ടുതീയില്‍ നിന്നുള്ള പുക ദൂരെ നിന്നുപോലും ദൃശ്യമായിരുന്നു. ഫയര്‍ എന്‍ജിനുകള്‍ ദ്വീപിലെത്തിക്കാന്‍ വൈറ്റ്ലിങ്ക് ഫെറി സര്‍വീസ് പ്രത്യേക സഹായം നല്‍കിയതോടെ ചില സര്‍വീസുകള്‍ വൈകുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിലെ ചൂടും വരണ്ട കാലാവസ്ഥയും കാരണം കാട്ടുതീയുടെ അപകടസാധ്യത ഇപ്പോഴും അതീവ ഉയര്‍ന്ന നിലയിലാണെന്ന് നാഷനല്‍ ട്രസ്റ്റ് മുന്നറിയിപ്പ് നല്കി. പ്രദേശത്തെ വന്യജീവികള്‍ക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ പിന്നീട് മാത്രമേ വിലയിരുത്താനാകൂ എന്നും സംഘടന അറിയിച്ചു. അടിയന്തര സുരക്ഷാ നടപടിയുടെ ഭാഗമായി ഹെഡണ്‍ വാറനിലേക്കും അതിലൂടെ കടന്നുപോകുന്ന എല്ലാ പൊതുവഴികളും താല്‍ക്കാലികമായി അടച്ചതായി ഐല്‍ ഓഫ് വൈറ്റ് കൗണ്‍സില്‍ അറിയിച്ചു. അടുത്ത 24 മുതല്‍ 72 മണിക്കൂര്‍ വരെ അഗ്നിശമനസേന സ്ഥലത്ത് തുടരാനാണ് സാധ്യത. പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പോകരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്കി.