Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
UK Special
  Add your Comment comment
സൗത്ത്‌പോര്‍ട്ട് കൊലപാതക പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
REPORTER

ലണ്ടന്‍: യുകെയിലെ സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 52 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതി ആക്‌സല്‍ റുഡാകുബാനയെ ഹൈ സെക്യൂരിറ്റി മാനസികാരോഗ്യ കേന്ദ്രമായ ബ്രോഡ്മൂരിലേക്കു മാറ്റി. 2025 ജൂലൈ 29-ന് 17 വയസ്സുകാരനായ റുഡാകുബാന, ബീബി കിങ് (6), എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7), ആലിസ് ദ സില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ എട്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരുക്കേറ്റിരുന്നു. മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ താന്‍ പങ്കാളിയാണെന്ന് പ്രതി പിന്നീട് ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ജീവപര്യന്തം തടവ് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിക്ക് 52 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.

ജയിലില്‍ കഴിയുന്നതിനിടെയാണ് റുഡാകുബാനയെ ബ്രോഡ്മൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ശിക്ഷയില്‍ ഇളവോ മോചനത്തിനുള്ള നടപടിയോ അല്ല, ആവശ്യമായ ചികിത്സ ലഭ്യമാക്കാനാണ് മാറ്റമെന്ന് ഹിസ് മജസ്റ്റീസ് പ്രിസണ്‍ ആന്‍ഡ് പ്രോബേഷന്‍ സര്‍വീസ് വ്യക്തമാക്കി. എന്നാല്‍ പ്രതിയെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റിയ നടപടി കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ വീണ്ടും കടുത്ത മാനസിക വേദനയിലാഴ്ത്തിയിരിക്കുകയാണ്. പ്രതി വീണ്ടും ശ്രദ്ധ നേടാനും നീതിവ്യവസ്ഥയെ സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നതെന്ന് കുടുംബങ്ങളുടെ അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം, ആശുപത്രിയിലേക്ക് മാറ്റിയാലും റുഡാകുബാനയുടെ 52 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് യാതൊരു മാറ്റവുമില്ലെന്നും അധികാരികള്‍ ഉറപ്പു നല്‍കി.

 
Other News in this category

 
 




 
Close Window