Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7001 INR  1 EURO=110.0352 INR
ukmalayalampathram.com
Fri 14th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കാട്ടുതീ ഭീഷണി രൂക്ഷം; ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂ വില്‍പന നിര്‍ത്തണമെന്ന് പ്രധാനമന്ത്രി
reporter

ലണ്ടന്‍: കടുത്ത ചൂടും വരള്‍ച്ചയും തുടരുന്നതിനിടെ യുകെയില്‍ കാട്ടുതീ ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂകളുടെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തണമെന്ന് രാജ്യത്തെ ചെറുകിട, വന്‍കിട വ്യാപാരികളോട് പ്രധാനമന്ത്രി ആന്‍ഡി ബേണം ആവശ്യപ്പെട്ടു. അത്യുഷ്ണ സാഹചര്യം നിലനില്‍ക്കുന്ന കാലയളവില്‍ നിലവിലുള്ള സ്വമേധയാ പാലിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വില്‍പന ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഗ്രാമപ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന ഇത്തരം ബാര്‍ബിക്യൂകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സിഗരറ്റ് കുറ്റികള്‍ക്കൊപ്പം ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂകളും സമീപകാലത്തെ നിരവധി തീപിടിത്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യുഷ്ണ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര കോബ്ര യോഗത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂകളുടെ വില്‍പന നിര്‍ത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വേനല്‍ക്കാലത്ത് ഇത്തരം ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്രില്ലുകള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കുമെന്ന് ആന്‍ഡി ബേണം വ്യക്തമാക്കി.

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും വില്‍പന നിര്‍ത്തുന്നു

നിരവധി പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇതിനകം തന്നെ ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂകളുടെ വില്‍പന സ്വമേധയാ നിര്‍ത്തിയിട്ടുണ്ട്. 2023ല്‍ അഗ്‌നിശമനസേനാ മേധാവികളും ബ്രിട്ടിഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും അംഗീകരിച്ച മാര്‍ഗനിര്‍ദേശപ്രകാരം അത്യുഷ്ണ സാഹചര്യം പ്രഖ്യാപിക്കുകയോ, പ്രാദേശിക കൗണ്‍സിലുകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ റീട്ടെയിലര്‍മാര്‍ നടപടി സ്വീകരിക്കണം.

ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും വരള്‍ച്ചയില്‍; 38 ഡിഗ്രി വരെ ചൂട്

ഇംഗ്ലണ്ടിന്റെ ഏതാണ്ട് നാലില്‍ മൂന്ന് ഭാഗവും വെയില്‍സിന്റെ മുഴുവന്‍ പ്രദേശവും ഔദ്യോഗികമായി വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥ കാട്ടുതീ അതിവേഗം പടരാനുള്ള സാഹചര്യം സൃഷ്ടിച്ചതോടെ മുന്നറിയിപ്പുകള്‍ ശക്തമാക്കിയിരിക്കുകയാണ്. മെറ്റ് ഓഫിസ് ആംബര്‍ അത്യുഷ്ണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മിഡ്ലാന്‍ഡ്‌സിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന്റെ മധ്യനിരയില്‍ നിന്ന് ഉയര്‍ന്ന 30കളിലേക്ക് എത്താനാണ് സാധ്യത. ചില പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ജൂലൈയില്‍ മാത്രം 393 കാട്ടുതീ

ഇംഗ്ലണ്ടിലും വെയില്‍സിലുമായി ജൂലൈയില്‍ 393 കാട്ടുതീ സംഭവങ്ങളാണ് അഗ്‌നിശമനസേന നേരിട്ടത്. ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടുതീ സമൂഹങ്ങള്‍ നേരിടുന്ന പ്രധാന അപകടസാധ്യതകളിലൊന്നായി മാറുകയാണെന്ന് അഗ്‌നിശമനസേനാ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ന്യൂ ഫോറസ്റ്റിലടക്കം വിവിധ മേഖലകളില്‍ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അഗ്‌നിശമനസേനയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പൊതുസ്ഥലങ്ങളിലും നിയന്ത്രണം വേണമെന്ന് കര്‍ഷക സംഘടന

പൊതുസ്ഥലങ്ങളില്‍ ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി നാഷനല്‍ ഫാര്‍മേഴ്‌സ് യൂണിയനും രംഗത്തെത്തി. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ്, ലങ്കാഷയറിലെ ഫൈല്‍ഡ് തുടങ്ങിയ കൗണ്‍സിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഇത്തരം ഗ്രില്ലുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് നിലവില്‍ 100 പൗണ്ട് വരെ പിഴ ചുമത്താനാകും. ഇത് ഭാവിയില്‍ 500 പൗണ്ടായി ഉയര്‍ത്താനാണ് തീരുമാനം.

'ചര്‍ച്ചയില്‍ മാത്രം ഒതുങ്ങരുത്'; സര്‍ക്കാരിനെതിരെ ഗ്രീന്‍ പാര്‍ട്ടി

അത്യുഷ്ണ സാഹചര്യം നേരിടാന്‍ കോബ്ര യോഗം ചേര്‍ന്നതിനെ സ്വാഗതം ചെയ്‌തെങ്കിലും നടപടികള്‍ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങരുതെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക് പോളാന്‍സ്‌കി ആവശ്യപ്പെട്ടു. ചൂട് ഏറ്റവും രൂക്ഷമായ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് ജോലി സമയം ക്രമീകരിക്കാന്‍ അവസരം നല്‍കണമെന്നും ജോലിസ്ഥലങ്ങളില്‍ അനുവദിക്കാവുന്ന പരമാവധി താപനില നിയമപരമായി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ 'കൂള്‍ സ്‌പേസുകള്‍' ഒരുക്കുന്നതിനൊപ്പം വീടുകള്‍ കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന തരത്തില്‍ മാറ്റുന്നതിനുള്ള സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യം.

 
Other News in this category

 
 




 
Close Window