ലണ്ടന്‍: ബ്രിട്ടനില്‍ ബെനഫിറ്റ് ചെലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സിക്ക് നോട്ട് സംവിധാനത്തില്‍ കടുത്ത മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം. രോഗാവധി സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ ലഭിക്കുന്നത് മുതലാക്കി നിരവധി പേര്‍ രോഗങ്ങളുടെ പേരില്‍ ആനുകൂല്യം കൈപ്പറ്റി തൊഴില്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്നതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് തന്നെ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ആദ്യ ഘട്ടമായി, സിക്ക് നോട്ടുകള്‍ നല്‍കുന്ന നിലവിലെ രീതിയില്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജൂലൈ മുതല്‍ ഇംഗ്ലണ്ടില്‍ നാല് തരത്തിലുള്ള പരീക്ഷണ പദ്ധതികള്‍ ആരംഭിക്കും. രോഗാവധി ആവശ്യപ്പെടുന്നവര്‍ നേരിട്ട് ജി.പി.മാരെ സമീപിച്ച് സിക്ക് നോട്ട് വാങ്ങുന്ന രീതി കുറയ്ക്കുകയും, പകരം അവരെ സാമൂഹിക പിന്തുണാ സേവനങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യും.
സോഷ്യല്‍ പ്രിസ്‌ക്രൈബര്‍മാരുടെ സഹായത്തോടെ രോഗാവധി തേടുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. യഥാര്‍ഥത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ സിക്ക് നോട്ട് നല്‍കൂ. ജോലി തുടരാന്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ, കൗണ്‍സിലിംഗ്, ഫിസിയോതെറാപ്പി തുടങ്ങിയ സഹായങ്ങള്‍ നല്‍കി തൊഴില്‍ മേഖലയിലേക്ക് തിരിച്ചെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടായിരത്തി ഇരുപത്തിനാലില്‍ ആരംഭിച്ച വര്‍ക്ക് വെല്‍ കോച്ചിംഗ് പദ്ധതിയും ഇതിനായി കൂടുതല്‍ പ്രയോജനപ്പെടുത്തും. സിക്ക് നോട്ട് എടുത്തവര്‍ക്കു ഫിസിയോതെറാപ്പി, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കി ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ സഹായിക്കും. പരുക്കുകള്‍ മൂലം ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് ഫിസിയോ ചികിത്സയും പ്രാദേശിക ജിം സൗകര്യങ്ങളും ലഭ്യമാക്കാനും പദ്ധതിയുണ്ട്.
രോഗം, പരുക്ക് എന്നിവയുടെ പേരില്‍ പൂര്‍ണമായി ജോലി ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍ ചെയ്യാന്‍ കഴിയുന്നവരെ തിരിച്ചുകൊണ്ടുവരികയും, യഥാര്‍ഥത്തില്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. രണ്ടായിരത്തി ഇരുപത്തിയഞ്ച് ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം, സ്റ്റേറ്റ് പെന്‍ഷന്‍ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം കൈപ്പറ്റുന്നവര്‍ ഏകദേശം ഇരുപത്തിനാല് മില്യണാണ്. ഇതില്‍ ഏകദേശം പത്ത് മില്യണ്‍ പേര്‍ ജോലി ചെയ്യാന്‍ പ്രായമുള്ളവരാണ്. ഇവരില്‍ തന്നെ എട്ട് ലക്ഷത്തോളം പേര്‍ പതിനാറ് വയസ്സില്‍ താഴെയുള്ളവരാണെന്ന കണക്കും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു.