ലണ്ടന്‍: യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ബ്രിട്ടനില്‍ കഴിഞ്ഞ മാസം പണപ്പെരുപ്പം അപ്രതീക്ഷിതമായി കുറഞ്ഞു. പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലേക്ക് വിലക്കയറ്റ നിരക്ക് എത്തിയതോടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം അളക്കുന്ന പണപ്പെരുപ്പം രണ്ട് ദശാംശം എട്ട് ശതമാനമായി കുറഞ്ഞതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ ഇത് മൂന്ന് ദശാംശം മൂന്ന് ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ താഴ്ന്ന നിരക്കാണിത്. ഗ്യാസ്, വൈദ്യുതി വിലകള്‍ കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ പ്രധാന കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഊര്‍ജ ബില്‍ സഹായ പദ്ധതിയിലൂടെ വീടുകളുടെ ബില്ലില്‍ നൂറ്റിയമ്പത് പൗണ്ട് വരെ കുറവ് വരുമെന്ന പ്രഖ്യാപനവും കുടുംബങ്ങള്‍ക്ക് ആശ്വാസമായി.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് പിന്നാലെ ആഗോള ഊര്‍ജവിലയില്‍ ഉണ്ടായ കുറവും പണപ്പെരുപ്പം താഴാന്‍ സഹായിച്ചു. വെള്ളം, മലിനജല സേവന ബില്ലുകള്‍, വാഹന നികുതി എന്നിവ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതും വിലക്കയറ്റ നിരക്ക് താഴാന്‍ കാരണമായി. എന്നാല്‍ വരും മാസങ്ങളില്‍ സാഹചര്യം വീണ്ടും മാറാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഭക്ഷണം, ഊര്‍ജം, പെട്രോള്‍ എന്നിവയുടെ വില ഉയരുന്നത് പണപ്പെരുപ്പത്തെ വീണ്ടും ബാധിച്ചേക്കാം. ഈ വര്‍ഷം മധ്യത്തോടെ പണപ്പെരുപ്പം നാല് ദശാംശം അഞ്ച് ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ചില സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. അതേസമയം, ഭക്ഷ്യവിലക്കയറ്റം ഏഴ് ശതമാനത്തിലേക്ക് എത്താനിടയുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍. ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരുന്നതും മേയ്, ജൂണ്‍ മാസങ്ങളില്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് സമ്മര്‍ദമാകുമെന്നാണ് വിലയിരുത്തല്‍.