ലണ്ടന്‍: ഇറാന്‍ സംഘര്‍ഷത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ബ്രിട്ടനിലെ തൊഴില്‍ വിപണിയിലും പ്രകടമാകുന്നതായി പുതിയ കണക്കുകള്‍. ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി അഞ്ചു ശതമാനമായി ഉയര്‍ന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. ഫെബ്രുവരിയില്‍ അവസാനിച്ച മൂന്ന് മാസക്കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് നാല് ദശാംശം ഒന്‍പത് ശതമാനമായിരുന്നു. ഈ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ മാര്‍ച്ചില്‍ അവസാനിച്ച മൂന്ന് മാസത്തെ കണക്കുകളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതായി കണ്ടെത്തി.
തൊഴില്‍ മേഖലയിലും വലിയ തിരിച്ചടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നികുതി കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ശമ്പളപ്പട്ടികയിലുള്ള തൊഴിലാളികളുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തോളം കുറഞ്ഞു. മാര്‍ച്ചില്‍ ഇരുപത്തിയെട്ടായിരം പേരുടെ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ ഇടിവാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജോലി ഒഴിവുകളുടെ എണ്ണവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും പ്രത്യേകിച്ച് ഇറാന്‍ പ്രതിസന്ധിയും മൂലം ഊര്‍ജവില, ഗതാഗതച്ചെലവ്, വ്യാപാര അനിശ്ചിതത്വം എന്നിവ വര്‍ധിച്ചതാണ് വ്യവസായ, വാണിജ്യ മേഖലകളില്‍ സമ്മര്‍ദമുണ്ടാക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതിന്റെ പ്രതിഫലനമാണ് പുതിയ നിയമനങ്ങളിലുണ്ടായ ഇടിവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വേതന വര്‍ധനയിലും മന്ദഗതി വ്യക്തമാണ്. ഫെബ്രുവരിയില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ ശരാശരി വേതന വര്‍ധനവ് മൂന്ന് ദശാംശം ആറ് ശതമാനമായിരുന്നെങ്കില്‍, മാര്‍ച്ചില്‍ അവസാനിച്ച കാലയളവില്‍ അത് മൂന്ന് ദശാംശം നാല് ശതമാനമായി കുറഞ്ഞു. വേതന വര്‍ധന കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വേഗത്തിലുള്ള ഇടിവ് സാമ്പത്തിക വിദഗ്ധരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഇളവുകളും തൊഴിലുടമകള്‍ക്കായി ഏര്‍പ്പെടുത്തിയ നികുതി വര്‍ധനയും തൊഴില്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചതായാണ് വിലയിരുത്തല്‍. ലേബര്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നടപടികള്‍ ചെറുകിട കമ്പനികളെ കൂടുതല്‍ ബാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.