ലണ്ടന്‍: സര്‍ക്കാര്‍ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നികുതിദായകരുടെ കോടിക്കണക്കിന് രൂപ പാഴായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തിനിടെ മാത്രം ഏകദേശം ആറു ദശാംശം ആറു ബില്യണ്‍ ഡോളറിന്റെ നഷ്ടം ഖജനാവിന് സംഭവിച്ചതായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി ഭാരം വര്‍ഷംതോറും ഉയരുന്നതിനിടെ സര്‍ക്കാര്‍ പണം ഇത്തരത്തില്‍ പാഴാകുന്നത് ജനങ്ങളില്‍ കടുത്ത നിരാശയ്ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. റുവാണ്ടയിലേക്ക് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതി ഉപേക്ഷിച്ചതും സ്റ്റോണ്‍ഹെഞ്ചിന് സമീപം നിര്‍മിക്കാനിരുന്ന എ മൂന്ന് പൂജ്യം മൂന്ന് റോഡ് ടണല്‍ പദ്ധതി റദ്ദാക്കിയതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായത്.
മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ റുവാണ്ട നാടുകടത്തല്‍ പദ്ധതി ഉപേക്ഷിച്ചതിലൂടെ ഹോം ഓഫിസിന് ഏകദേശം ഇരുനൂറ്റി തൊണ്ണൂറ് മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായി. അതേസമയം, എട്ട് റോഡ് പദ്ധതികള്‍ റദ്ദാക്കിയതിലൂടെ ഗതാഗത വകുപ്പിന് നാനൂറ്റി എഴുപത്തിരണ്ട് മില്യണ്‍ പൗണ്ടിന്റെ നഷ്ടം സംഭവിച്ചു. സ്റ്റോണ്‍ഹെഞ്ചിന് കീഴിലൂടെ ടണല്‍ നിര്‍മിക്കാനുള്ള വിവാദ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ നഷ്ടം പ്രതിരോധ വകുപ്പിനാണ് ഉണ്ടായത്. വിവിധ പ്രതിരോധ പദ്ധതികള്‍ ഉപേക്ഷിച്ചതും നയമാറ്റങ്ങളും കാരണം ഒരു ദശാംശം ആറു ബില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനങ്ങള്‍ കഠിനാധ്വാനം ചെയ്ത് അടയ്ക്കുന്ന നികുതി ഇങ്ങനെ പാഴാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഉപാധ്യക്ഷനും ലേബര്‍ എംപിയുമായ ക്ലൈവ് ബെറ്റ്‌സ് പറഞ്ഞു. ഇത് ഭരണകൂടത്തിലെ അലക്ഷ്യത്തിന്റെ തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവിധ നഷ്ടപരിഹാര പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കേണ്ട ബാധ്യതയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ബാധ്യത എഴുപത്തിമൂന്ന് ദശാംശം നാല് ബില്യണ്‍ പൗണ്ടായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ പതിനൊന്ന് ദശാംശം എട്ട് ബില്യണ്‍ പൗണ്ട് കൂടുതലാണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് സൂചന.