Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
UK Special
  Add your Comment comment
വര്‍ക്കിങ് റോയല്‍' പദവിയിലേക്ക് തിരിച്ചില്ല; ഹാരി-മേഗന്‍ ദമ്പതികളുടെ നിലപാട് വ്യക്തമാക്കി ചാള്‍സ് രാജാവ്
reporter

ലണ്ടന്‍: ബ്രിട്ടനിലേക്ക് തിരിച്ചെത്തിയെങ്കിലും ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഔദ്യോഗിക രാജകീയ ചുമതലകള്‍ നിര്‍വഹിക്കുന്ന 'വര്‍ക്കിങ് റോയല്‍' പദവിയിലേക്ക് തിരിച്ചെത്തില്ലെന്ന് വ്യക്തമാക്കി ചാള്‍സ് രാജാവ്. ഇരുവരുടെയും നിലവിലെ പദവിയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനായി രാജാവിന് വേണ്ടി കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ലോര്‍ഡ് ചേംബര്‍ലിന്‍ അയച്ച കത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹാരിക്കും മേഗനും 'എച്ച്ആര്‍എച്ച്' (ഹിസ് റോയല്‍ ഹൈനെസ്/ഹര്‍ റോയല്‍ ഹൈനെസ്) പദവികള്‍ ഔദ്യോഗികമായി ഉപയോഗിക്കാനാകില്ലെന്നും ഇരുവരും സ്വകാര്യ പൗരന്മാരായി തന്നെ തുടരുമെന്നും കത്തില്‍ പറയുന്നു. ഹാരിയുടെ പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സൈനിക ഉദ്യോഗസ്ഥര്‍, രാജാവിന്റെ പ്രാദേശിക പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഹാരി-മേഗന്‍ ദമ്പതികള്‍ ബ്രിട്ടനിലേക്ക് തിരിച്ചെത്തിയതോടെ അവര്‍ വീണ്ടും രാജകീയ ചുമതലകള്‍ ഏറ്റെടുക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ 2020ല്‍ ഇരുവരും ഔദ്യോഗിക രാജകീയ ചുമതലകളില്‍നിന്ന് പിന്മാറിയപ്പോള്‍ നിലവില്‍വന്ന ക്രമീകരണങ്ങളില്‍ മാറ്റമില്ലെന്നാണ് കൊട്ടാരം വ്യക്തമാക്കുന്നത്.

രാജകുടുംബത്തെ പ്രതിനിധീകരിക്കില്ല

ഹാരിയും മേഗനും പങ്കെടുക്കുന്ന പൊതുപരിപാടികളോ സന്ദര്‍ശനങ്ങളോ രാജകുടുംബത്തെ പ്രതിനിധീകരിച്ചുള്ള ഔദ്യോഗിക പരിപാടികളായി കണക്കാക്കരുതെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരും പങ്കെടുക്കുന്ന പരിപാടികള്‍ സ്വകാര്യ നിലയിലുള്ള ഇടപെടലുകളായി മാത്രമേ പരിഗണിക്കാവൂ. രാജകീയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനൊപ്പം വ്യക്തിഗത വാണിജ്യ താല്‍പര്യങ്ങളും പിന്തുടരുന്ന തരത്തിലുള്ള 'പകുതി രാജകീയ' പദവി അനുവദിക്കില്ലെന്ന 2020ലെ ധാരണ ഇപ്പോഴും പ്രാബല്യത്തിലാണെന്നും രാജാവിന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായി

ഹാരിയും മേഗനും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്വകാര്യ വ്യക്തികളെന്ന നിലയിലുള്ളതായിരിക്കും. അവയ്ക്ക് രാജകുടുംബത്തിന്റെ ഔദ്യോഗിക പിന്തുണയോ പ്രതിനിധിത്വമോ ഉണ്ടായിരിക്കില്ല. ഇരുവരുടെയും പരിപാടികളുമായി ബന്ധപ്പെട്ട് പൊതുപണം വിനിയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കൈമാറണമെന്നും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം കലിഫോര്‍ണിയയില്‍നിന്ന് മക്കളായ ആര്‍ച്ചിയെയും ലിലിബറ്റിനെയും കൂട്ടി ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ ഹാരി-മേഗന്‍ ദമ്പതികള്‍ പുതിയ ജീവിതം ക്രമീകരിച്ചുവരികയാണ്. കുട്ടികളെ ബ്രിട്ടനിലെ സ്‌കൂളുകളില്‍ ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാരി തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അടുത്ത വര്‍ഷം ബര്‍മിങ്ഹാമില്‍ നടക്കുന്ന ഇന്‍വിക്ടസ് ഗെയിംസില്‍ സജീവ സാന്നിധ്യമാകുമെന്നും സൂചനകളുണ്ട്. മേഗന്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സുരക്ഷാ കാര്യത്തിലും പഴയ നിലപാട് തന്നെ

ഹാരിക്കും കുടുംബത്തിനും ബ്രിട്ടനില്‍ നല്‍കുന്ന സുരക്ഷയെച്ചൊല്ലിയുള്ള തര്‍ക്കത്തിലും കൊട്ടാരത്തിന്റെ നിലപാടില്‍ മാറ്റമില്ല. സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ ബന്ധപ്പെട്ട പൊലീസ് അധികാരികളോട് ഉന്നയിക്കണമെന്നാണ് നിര്‍ദേശം. രാജകുടുംബാംഗങ്ങള്‍ക്കും മറ്റ് പ്രമുഖ വ്യക്തികള്‍ക്കും നല്‍കേണ്ട സുരക്ഷയുടെ തോത് തീരുമാനിക്കുന്ന റോയല്‍ ആന്‍ഡ് വിഐപി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഹാരിയുടെ സുരക്ഷാ വിഷയത്തിലും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും കൊട്ടാരം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window