ലണ്ടന്‍: ഏകദേശം 140 കുടിയേറ്റക്കാരുമായി ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ട ഡിങ്കി ബോട്ട് ഇംഗ്ലിഷ് ചാനല്‍ കടന്ന് പോര്‍ട്‌സ്മൗത്ത് തീരത്തെത്തിയതിന് പിന്നാലെ നഗരത്തില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ്നി മറീനയ്ക്ക് സമീപം ഞായറാഴ്ച വൈകുന്നേരം നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കുടിയേറ്റക്കാരെ പ്രോസസിങ് കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച് റോഡുകള്‍ മണിക്കൂറുകളോളം ഉപരോധിച്ചതോടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ഏതാനും പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, അതിര്‍ത്തി സേന എന്നിവരുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ നാലുമണിയോടെ പ്രദേശത്തുണ്ടായിരുന്ന ഏകദേശം 200 പ്രതിഷേധക്കാരെ പിരിച്ചുവിട്ടതായി ഹാംഷെയര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അക്രമത്തിനും വാഹനങ്ങള്‍ തകര്‍ത്തതിനും ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്രാന്‍സിലെ നോര്‍മണ്ടിയിലെ ജോബര്‍ഗ് മേഖലയില്‍നിന്നാണ് ഏകദേശം 140 പേരുമായി ഡിങ്കി പുറപ്പെട്ടത്. സാധാരണയായി കാലെയ്ക്കും ഡോവറിനും ഇടയിലുള്ള ഭാഗത്തുനിന്നാണ് ഇത്തരം ചെറുബോട്ടുകള്‍ ഇംഗ്ലിഷ് ചാനല്‍ കടക്കുന്നത്. എന്നാല്‍ ഇത്തവണ ഡിങ്കി ഹാംഷെയര്‍ തീരത്തേക്കാണ് എത്തിയത്. പതിവ് റൂട്ടിനെ അപേക്ഷിച്ച് ഏറെ പടിഞ്ഞാറോട്ടുള്ളതും ദൈര്‍ഘ്യമേറിയതുമായ യാത്രയായിരുന്നു ഇത്. ഡിങ്കിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ആര്‍എന്‍എല്‍ഐ ലൈഫ്ബോട്ടുകളും കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററും വിമാനവും രക്ഷാസംഘങ്ങളും രംഗത്തെത്തി. കുടിയേറ്റക്കാരെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം കെന്റിലെ മാന്‍സ്റ്റണ്‍ പ്രോസസിങ് കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കുടിയേറ്റക്കാരുമായി പോകുന്ന വാഹനങ്ങള്‍ പോര്‍ട്‌സ്മൗത്തില്‍നിന്ന് പുറത്തേക്ക് പോകുന്നത് തടയാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. 'ബോട്ടുകള്‍ നിര്‍ത്തുക', 'അവരെ തിരിച്ചയക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് പേര്‍ റോഡുകളില്‍ നിലയുറപ്പിച്ചു. ചിലര്‍ പൊലീസിനുനേരെ വസ്തുക്കള്‍ എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ റയറ്റ് ഷീല്‍ഡുകളുമായി പൊലീസ് രംഗത്തെത്തി. സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് പൊലീസ് സേനകളില്‍നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ എത്തിച്ചു. പുലര്‍ച്ചെയോടെ പൊലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ പ്രദേശത്തുനിന്ന് നീക്കുകയായിരുന്നു. പോര്‍ട്‌സ്മൗത്തിലെ പ്രതിഷേധത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചു. ഇത് സമാധാനപരമായ പ്രതിഷേധമല്ലെന്നും അക്രമാസക്തവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റമാണെന്നും ട്രഷറി ചീഫ് സെക്രട്ടറി എമ്മ റെയ്‌നോള്‍ഡ്‌സ് പ്രതികരിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെങ്കിലും പോര്‍ട്‌സ്മൗത്തിലെ സംഭവങ്ങള്‍ ആ പരിധി കടന്നുവെന്നും അവര്‍ പറഞ്ഞു.
പൊലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ ഇടപെടലുകള്‍ക്ക് റെയ്‌നോള്‍ഡ്‌സ് നന്ദി അറിയിച്ചു. മനുഷ്യക്കടത്തുകാര്‍ ചെറുബോട്ടുകള്‍ക്കായി പുതിയ റൂട്ടുകളും പുറപ്പെടല്‍ കേന്ദ്രങ്ങളും ഉപയോഗിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളും മാറ്റിവരികയാണെന്നും ഫ്രഞ്ച് പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. പോര്‍ട്‌സ്മൗത്തിലെ പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് ഡോവറിലും കുടിയേറ്റവിരുദ്ധ പ്രതിഷേധം നടന്നിരുന്നു. മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ തുറമുഖത്തേക്കുള്ള റോഡുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇംഗ്ലിഷ് ചാനല്‍ കടന്നെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും മനുഷ്യക്കടത്തുകാര്‍ കൂടുതല്‍ വലിയ ഡിങ്കികളും പുതിയ പുറപ്പെടല്‍ കേന്ദ്രങ്ങളും ഉപയോഗിക്കുന്നതിന്റെ സൂചനയാണ് പോര്‍ട്‌സ്മൗത്തിലെ സംഭവം നല്‍കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ വര്‍ഷം ചാനല്‍ കടന്നെത്തിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെ കുറഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.