ലണ്ടന്‍: ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തിലെ നയത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ബ്രിട്ടന്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ചില സേവനങ്ങളും നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടേക്കും. വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പാര്‍ലമെന്റില്‍ പുതിയ നടപടികള്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും ദ്വിരാഷ്ട്ര പരിഹാരത്തിനും ഭീഷണിയാകുന്ന രീതിയില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്റെ നടപടി. വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റങ്ങളെ ബ്രിട്ടനും ഐക്യരാഷ്ട്രസഭാ സംവിധാനങ്ങളും ഭൂരിഭാഗം രാജ്യങ്ങളും അന്താരാഷ്ട്ര നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. എന്നാല്‍ പ്രദേശം അധിനിവേശ ഭൂമിയല്ലെന്നും തര്‍ക്കപ്രദേശമാണെന്നുമാണ് ഇസ്രായേലിന്റെ നിലപാട്.
വെസ്റ്റ് ബാങ്കിലെ വിവാദമായ ഇ1 കുടിയേറ്റ പദ്ധതി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൗമപരമായ തുടര്‍ച്ച തകര്‍ക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതയ്ക്ക് ഗുരുതര ഭീഷണിയാകുമെന്നും മിലിബാന്‍ഡ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇസ്രായേല്‍ നടപടിയെ ബ്രിട്ടന്‍ ഔദ്യോഗികമായി അപലപിക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ മാനുഷിക സാഹചര്യത്തിലും സഹായവിതരണത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചുവരുന്നത്. ഗസ്സയിലേക്കുള്ള മരുന്നുകളും മറ്റ് സഹായങ്ങളും സംബന്ധിച്ച് മിലിബാന്‍ഡ് നടത്തിയ പരാമര്‍ശങ്ങള്‍ ഇസ്രായേലിന്റെയും അമേരിക്കന്‍ പ്രതിനിധികളുടെയും വിമര്‍ശനത്തിന് കാരണമായി. ഇസ്രായേലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കാബി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയപ്പോള്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും മിലിബാന്‍ഡിന്റെ ആരോപണങ്ങള്‍ തള്ളി.
ബ്രിട്ടന്റെ പുതിയ സമീപനത്തിനെതിരെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷ് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യവും ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വ്യാപനത്തെ ചെറുക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്ന സമ്മര്‍ദവും ബ്രിട്ടനില്‍ ശക്തമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണാം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയിലും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. ജൂലൈ 20ന് പ്രധാനമന്ത്രിയായി അധികാരമേറ്റ ബര്‍ണാമിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ മുന്‍ സര്‍ക്കാരിനേക്കാള്‍ കടുത്ത സമീപനത്തിലേക്കാണ് ബ്രിട്ടന്‍ നീങ്ങുന്നതെന്ന സൂചനയാണ് പുതിയ തീരുമാനം നല്‍കുന്നത്.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ ഗസ്സ യുദ്ധത്തോടുള്ള ലേബര്‍ പാര്‍ട്ടിയുടെ ആദ്യകാല പ്രതികരണത്തില്‍ പിഴവുണ്ടായെന്ന് ബര്‍ണാം തുറന്നുപറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതില്‍ പാര്‍ട്ടി വൈകിയെന്നും വിഷയത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരം നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുതിയ വ്യാപാര വിലക്ക് എങ്ങനെ നടപ്പാക്കുമെന്നതിന്റെ സമ്പൂര്‍ണ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വ്യാപനം തടയുകയും ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യത സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.