Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.6439 INR
ukmalayalampathram.com
Thu 10th Sep 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഡ്രൈവിങ് ടെസ്റ്റിന് 20 ആഴ്ച കാത്തിരിപ്പ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും പ്രതിസന്ധി തുടരുന്നു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്റ്റിന് തീയതി ലഭിക്കാന്‍ പഠിതാക്കള്‍ ശരാശരി 20 ആഴ്ച വരെ കാത്തിരിക്കേണ്ടിവരുന്നതായി പുതിയ കണക്കുകള്‍. ടെസ്റ്റുകളുടെ ലഭ്യത വര്‍ധിപ്പിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഡ്രൈവിങ് ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (DVSA) വിവിധ നടപടികള്‍ സ്വീകരിച്ചിട്ടും പ്രതിസന്ധിക്ക് കാര്യമായ പരിഹാരമായിട്ടില്ല. ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനുള്ള ശരാശരി കാത്തിരിപ്പ് 20 ആഴ്ചയാണ്. ജൂലൈയില്‍ ഇത് 20.2 ആഴ്ചയായിരുന്നു. ടെസ്റ്റ് ബുക്ക് ചെയ്തവര്‍ പരീക്ഷ എഴുതുന്ന ദിവസംവരെ ശരാശരി 11.1 ആഴ്ചയും കാത്തിരിക്കേണ്ടിവരുന്നുണ്ട്. കാത്തിരിപ്പ് സമയം ഏഴ് ആഴ്ചയായി കുറയ്ക്കുകയെന്നതായിരുന്നു ഡിവിഎസ്എയുടെ ലക്ഷ്യം. ആദ്യം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇത് സാധ്യമാക്കാനായിരുന്നു പദ്ധതി. പിന്നീട് ഗതാഗത സെക്രട്ടറി ഹൈഡി അലക്‌സാണ്ടര്‍ ലക്ഷ്യം 2026ലെ വേനല്‍ക്കാലത്തേക്ക് നീട്ടിയെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ അത് കൈവരിക്കാന്‍ കഴിയില്ലെന്ന് പിന്നീട് സമ്മതിച്ചിരുന്നു.

ബുക്കിങ് സംവിധാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍

ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗം തടയുന്നതിനും യഥാര്‍ഥ പഠിതാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുന്നതിനുമായി ഡിവിഎസ്എ ഈ വര്‍ഷം നിരവധി മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥപ്രകാരം ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് സ്വന്തം പേരില്‍ മാത്രമേ ടെസ്റ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കോ മറ്റ് മൂന്നാം കക്ഷികള്‍ക്കോ പഠിതാക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ടെസ്റ്റ് ബുക്ക് ചെയ്യാനാകില്ല. പഠിതാക്കള്‍ക്ക് സ്വന്തം പ്രദേശത്തിന് സമീപമുള്ള മൂന്ന് ടെസ്റ്റ് സെന്ററുകളില്‍ മാത്രമായി ബുക്കിങ് പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വേഗത്തില്‍ തീയതി ലഭിക്കുന്നതിനായി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തെ ടെസ്റ്റ് സെന്റര്‍ തിരഞ്ഞെടുക്കുന്നതിനും നിയന്ത്രണമുണ്ട്. ഇതിനുപുറമെ ബുക്ക് ചെയ്ത ടെസ്റ്റിന്റെ തീയതി മാറ്റാന്‍ കഴിയുന്ന തവണകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'പരാജയപ്പെട്ടാല്‍ അടുത്ത അവസരത്തിനായി വീണ്ടും മാസങ്ങള്‍'

തെക്കുകിഴക്കന്‍ ലണ്ടനില്‍ താമസിക്കുന്ന 19കാരിയായ ലൂസി റെന്‍ഡ് രണ്ടര വര്‍ഷമായി ഡ്രൈവിങ് പഠിക്കുകയാണ്. പ്രാക്ടിക്കല്‍ ടെസ്റ്റ് ലഭിക്കുന്നതിനായി ദിവസവും രാവിലെ 5.45ന് എഴുന്നേറ്റ് ആറുമണിയോടെ ഡിവിഎസ്എ വെബ്‌സൈറ്റില്‍ പ്രവേശിക്കേണ്ടിവന്നതായി അവര്‍ പറയുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഇതേ നടപടിക്രമത്തിലൂടെ കടന്നുപോകുകയും അടുത്ത അവസരത്തിനായി മാസങ്ങളോളം കാത്തിരിക്കുകയും ചെയ്യേണ്ടിവരുമെന്നത് വലിയ സമ്മര്‍ദമുണ്ടാക്കുന്നതായും ലൂസി വ്യക്തമാക്കി. 16 വര്‍ഷമായി ഡ്രൈവിങ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്ന ആദം വെലിയും നീണ്ട കാത്തിരിപ്പ് പഠിതാക്കളുടെ ആത്മവിശ്വാസത്തെയും പരിശീലനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അടുത്ത പരീക്ഷയ്ക്കായി വീണ്ടും മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത് പഠിതാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.

ഒരു വര്‍ഷത്തിനിടെ 21.3 ലക്ഷത്തിലധികം ടെസ്റ്റുകള്‍

അതേസമയം, 2026 ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ ബ്രിട്ടനില്‍ 21.3 ലക്ഷത്തിലധികം പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തിയതായി ഡിവിഎസ്എ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഇതുവരെ നടത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് എണ്ണമാണിതെന്നും ഏജന്‍സി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമുണ്ടെങ്കിലും ടെസ്റ്റുകളുടെ എണ്ണം റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നത് ഡിവിഎസ്എയുടെ പ്രവര്‍ത്തനപദ്ധതി ഫലം കാണുന്നതിന്റെ സൂചനയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ബെവര്‍ലി വാമിങ്ടണ്‍ പറഞ്ഞു. ഡ്രൈവിങ് ഇന്‍സ്ട്രക്ടേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് കാര്‍ലി ബ്രൂക്ക്ഫീല്‍ഡും ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതിനെ പുരോഗതിയായി വിലയിരുത്തി. എന്നാല്‍ പഠിതാക്കള്‍ക്ക് ആവശ്യമായ സമയത്ത് ടെസ്റ്റ് ലഭിക്കാത്ത സാഹചര്യം ഇപ്പോഴും അവര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് മുമ്പ് പഠിതാക്കള്‍ക്ക് അനുയോജ്യമായ തീയതി തിരഞ്ഞെടുക്കുകയും അതിനനുസരിച്ച് പരിശീലനം ക്രമീകരിക്കുകയും ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവിലെ ദീര്‍ഘമായ കാത്തിരിപ്പ് പരിശീലനക്രമത്തെയും സാമ്പത്തിക ചെലവിനെയും ബാധിക്കുന്നതായി ഇന്‍സ്ട്രക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജ ബുക്കിങ്ങുകളും തട്ടിപ്പുകളും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഡ്രൈവിങ് ടെസ്റ്റിനായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം മുതലെടുത്ത് വ്യാജ ബുക്കിങ്ങുകളും പണം തട്ടുന്ന സംഘങ്ങളും സജീവമാകുന്നതായും മുന്നറിയിപ്പുണ്ട്. വേഗത്തില്‍ ടെസ്റ്റ് തീയതി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും ഔദ്യോഗിക ബുക്കിങ് സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും അധികൃതരും ഡ്രൈവിങ് പരിശീലന മേഖലയിലുള്ളവരും മുന്നറിയിപ്പ് നല്‍കുന്നു. ടെസ്റ്റുകളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയിട്ടും ശരാശരി കാത്തിരിപ്പ് 20 ആഴ്ചയായി തുടരുന്നത് ബ്രിട്ടനിലെ പുതിയ ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവമാണ് വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window