ലണ്ടന്‍: നാറ്റ്‌സ് (NATS) എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബ്രിട്ടനിലെ വിമാനയാത്രാ പ്രതിസന്ധി രണ്ടാം ദിവസവും തുടരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ചൊവ്വാഴ്ചയുണ്ടായ തകരാറിന്റെ പ്രത്യാഘാതം ബുധനാഴ്ചയും വ്യാപകമായി തുടരുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയും പലര്‍ക്കും ടെര്‍മിനലുകളില്‍ തന്നെ രാത്രി കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്തു. വ്യോമയാന വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്ച ഇതുവരെ 291 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ 120 പുറപ്പെടേണ്ട സര്‍വീസുകളും 171 ബ്രിട്ടനിലെത്തേണ്ട സര്‍വീസുകളുമാണ്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന 5,869 വിമാന സര്‍വീസുകളുടെ ഏകദേശം അഞ്ച് ശതമാനമാണിത്. സാധാരണ സാഹചര്യങ്ങളില്‍ വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ നിരക്ക് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ്. ചൊവ്വാഴ്ച മാത്രം ഏകദേശം 1,750 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികളാണ് താളംതെറ്റിയത്. യാത്രാ വിദഗ്ധന്‍ സൈമണ്‍ കാല്‍ഡറിന്റെ കണക്കനുസരിച്ച് ഏകദേശം രണ്ടര ലക്ഷം പേര്‍ ബുധനാഴ്ച രാവിലെ തങ്ങള്‍ എത്തിച്ചേരേണ്ടിയിരുന്ന സ്ഥലങ്ങളില്‍ നിന്ന് അകലെയാണ് ഉണര്‍ന്നത്.
തകരാര്‍ പരിഹരിച്ചു; പ്രതിസന്ധി തീര്‍ന്നില്ല
നാറ്റ്‌സിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെങ്കിലും വിമാനങ്ങളും ജീവനക്കാരും യാത്രക്കാരും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയതാണ് നിലവിലെ പ്രധാന വെല്ലുവിളി. തകരാറിനിടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ അവ നിശ്ചയിച്ചിരുന്ന വിമാനത്താവളങ്ങള്‍ക്ക് പകരം മറ്റു കേന്ദ്രങ്ങളിലാണ് എത്തിയത്. പല വിമാന ജീവനക്കാരും നിയമപരമായി അനുവദിച്ച പരമാവധി ജോലി സമയം പൂര്‍ത്തിയാക്കിയതിനാല്‍ ആവശ്യമായ വിശ്രമമില്ലാതെ വീണ്ടും സര്‍വീസില്‍ പ്രവേശിക്കാനും കഴിയുന്നില്ല. വിമാനങ്ങളെയും ജീവനക്കാരെയും നിശ്ചിത കേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ റദ്ദാക്കലുകളും വൈകലുകളും തുടരുമെന്നാണ് വ്യോമയാന മേഖലയിലെ വിലയിരുത്തല്‍. ചില റൂട്ടുകളില്‍ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാന്‍ വാരാന്ത്യം വരെ സമയമെടുക്കാനും സാധ്യതയുണ്ട്. ബ്രിട്ടിഷ് എയര്‍വേയ്സ് ബുധനാഴ്ച 198 സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ച 349 സര്‍വീസുകളും കമ്പനി റദ്ദാക്കിയിരുന്നു. ആവശ്യമായ വിമാനങ്ങളും ജീവനക്കാരും ശരിയായ സ്ഥലങ്ങളില്‍ ലഭ്യമല്ലാത്തതാണ് തുടര്‍ റദ്ദാക്കലുകള്‍ക്ക് പ്രധാന കാരണമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
ഗാറ്റ്വിക്കിലും ഹീത്രോയിലും യാത്രക്കാരുടെ ദുരിതം
ലണ്ടന്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലേക്ക് എത്താന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബാഗേജ് റീക്ലെയിം മേഖലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. റദ്ദാക്കിയ നിരവധി സര്‍വീസുകളിലെ ബാഗുകള്‍ ഒരേസമയം എത്തിച്ചതോടെ ഏകദേശം ആയിരത്തോളം യാത്രക്കാര്‍ തങ്ങളുടെ ബാഗേജിനായി കാത്തുനില്‍ക്കേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ സ്ഥിതി ഏറെ സംഘര്‍ഷഭരിതമായിരുന്നുവെന്നും യാത്രക്കാരുടെ പ്രതിഷേധം ശക്തമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹീത്രോ വിമാനത്താവളത്തിലും നിരവധി യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍ തന്നെ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. നിലത്ത് കിടന്നുറങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നു. ചൊവ്വാഴ്ച ഹീത്രോയില്‍ മാത്രം 362 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് എയര്‍ ട്രാക്കിങ് കണക്കുകള്‍.
വിദേശ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ കുടുങ്ങി
ബ്രിട്ടനിലേക്കുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ വിദേശ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ കുടുങ്ങി. തുര്‍ക്കിയിലെ ദാലമാന്‍ വിമാനത്താവളത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ഒരു കുടുംബത്തിന് വിമാനത്താവളത്തില്‍ തന്നെ രാത്രി കഴിയേണ്ടിവന്നു. പുതപ്പോ തലയിണയോ ലഭിച്ചില്ലെന്നും വളരെ കുറച്ച് മാത്രമാണ് ഉറങ്ങാന്‍ കഴിഞ്ഞതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഗ്രീസിലെ റോഡ്സില്‍ കുടുങ്ങിയ ഏകദേശം 80 യാത്രക്കാര്‍ക്ക് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിന്റെ നിലത്താണ് രാത്രി കഴിച്ചുകൂട്ടേണ്ടിവന്നത്. സണ്‍ബെഡുകളില്‍ ഉപയോഗിക്കുന്ന കുഷനുകള്‍ ഉപയോഗിച്ചാണ് പലരും ഉറങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാറ്റ്‌സ് മേധാവിയോട് വിശദീകരണം തേടി ഗതാഗത സെക്രട്ടറി
സംഭവവുമായി ബന്ധപ്പെട്ട് നാറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫിനോട് ഗതാഗത സെക്രട്ടറി ഹൈഡി അലക്‌സാണ്ടര്‍ വിശദീകരണം തേടി. ഇത്തരം തകരാറുകള്‍ നേരിടാന്‍ നിലവിലെ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ സജ്ജമാണോ എന്നും സംഭവത്തില്‍ നിന്ന് എന്തെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ നാറ്റ്‌സിന് ഉത്തരവാദിത്തമുണ്ടെന്ന് അംഗീകരിച്ച മാര്‍ട്ടിന്‍ റോള്‍ഫ് സംഭവത്തില്‍ ക്ഷമ ചോദിച്ചു. തകരാറിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമല്ലെന്നും നാറ്റ്‌സ് സ്ഥിരീകരിച്ചു. സങ്കീര്‍ണമായ സാങ്കേതിക സംവിധാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും യാത്രക്കാര്‍ക്ക് സംഭവിച്ച ബുദ്ധിമുട്ടിന്റെ ഗൗരവം അതിലൂടെ കുറയുന്നില്ലെന്നും റോള്‍ഫ് പറഞ്ഞു.
യാത്രയ്ക്ക് മുമ്പ് വിമാന വിവരങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശം
ഹീത്രോ, ഗാറ്റ്വിക്ക്, ലൂട്ടണ്‍, ഗ്ലാസ്‌ഗോ വിമാനത്താവളങ്ങളില്‍ ചില തടസ്സങ്ങള്‍ തുടരുന്നുണ്ടെങ്കിലും സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍, സ്റ്റാന്‍സ്റ്റഡ് വിമാനത്താവളങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബ്രിസ്റ്റള്‍, ബര്‍മിങ്ങാം വിമാനത്താവളങ്ങളില്‍ ചെറിയ തോതിലുള്ള തടസ്സങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചെങ്കിലും ചൊവ്വാഴ്ചത്തെ സാങ്കേതിക തകരാറിനെ തുടര്‍ന്നുണ്ടായ ബാക്ക്ലോഗ് പൂര്‍ണമായി പരിഹരിക്കുകയാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈനില്‍ നിന്നുള്ള ഏറ്റവും പുതിയ സര്‍വീസ് വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.