|
വിസിറ്റിങ് വിസയ്ക്ക് 3000 പൗണ്ട് സെക്യൂരിറ്റി ആവശ്യപ്പെടുന്ന നിയമത്തിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം. ഡെമോക്രാറ്റിക് എംപി സാറ ടീത്തര്‍ അംഗത്വം രാജിവയ്ക്കുമെന്നു പറഞ്ഞതിനു തൊട്ടുപുറകെ ബിസിനസ് സെക്രട്ടറി വിന്‍സ് കേബിളും വിമര്‍ശനവുമായി രംഗത്തെത്തി. ഹോം സെക്രട്ടറി തെരേസ മെയ് എടുത്ത തീരുമാനം കടുത്തു പോയി എന്നാണ് വിന്‍സ് കേബിള്‍ പറഞ്ഞത്. ഇന്ത്യയില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കാന്‍ ഇടയുള്ള നിയമമാണ് 3000 പൗണ്ട് സെക്യൂരിറ്റി ബോണ്ട് വ്യവസ്ഥയെന്ന് വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി. അതേസമയം, സാറ ടീത്തറുടെ പ്രതികരണം അതിരു കടന്നുപോയെന്ന് വിന്‍സ് കേബിള്‍ അഭിപ്രായപ്പെട്ടു. ഘടകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകളും, പ്രതിപക്ഷത്തിരുന്ന് ലേബര്‍ പാര്‍ട്ടിയും ഒരുപോലെ എതിര്‍പ്പു പ്രകടിപ്പിച്ചതോടെ വിസ നിയമത്തെക്കുറിച്ചുള്ള തര്‍ക്കം രൂക്ഷമായി. കണ്‍സര്‍വേറ്റിവ് കക്ഷിയിലെത്തന്നെ ചില അംഗങ്ങള്‍ മൗനം പാലിച്ചതോടെ ഈ നിയമത്തിന് ഭരണകക്ഷിയിലെ ചിലര്‍ക്കും എതിര്‍പ്പുണ്ടെന്നു വ്യക്തം.
സെക്യൂരിറ്റി ബോണ്ട് ഏര്‍പ്പെടുത്തിയ നിയമം ഹോം സെക്രട്ടറി തെരേസ മെയ് പ്രഖ്യാപിച്ചത് ജൂണിലാണ്. ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ഈ നിയമം ബാധകമെന്ന് സെക്രട്ടറി അന്നു വിശദീകരിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഘാന, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മൂവായിരം പൗണ്ട് കെട്ടിവച്ച ശേഷം യുകെയില്‍ സന്ദര്‍ശനത്തിന് എത്തേണ്ടത്. തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യയെ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമുണ്ടായി. ബ്രിട്ടീഷ് എംപിയും ഇന്ത്യന്‍ വംശജനുമായ കെയ്ത്ത് വാസ് ശക്തമായി പ്രതികരിച്ചു. പക്ഷേ, ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കാര്യമായ പ്രതിഷേധങ്ങളൊന്നും പറയാതെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ തീരുമാനത്തെ അംഗീകരിച്ചു.
എന്നാല്‍, 2015 തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബ്രിട്ടനിലെ രാഷ്ട്രീയ കക്ഷികള്‍ കുടിയേറ്റം പ്രചാരണ വിഷയമാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ അവസരത്തില്‍ വീണുകിട്ടിയ തുറുപ്പുചീട്ടാണ് വിസിറ്റിങ് വിസയ്ക്ക് ബോണ്ട്. കാമറൂണ്‍ സര്‍ക്കാരിന്റെ കടുംപിടുത്തമായിട്ടാണ് പ്രതിപക്ഷം ഈ നിയമത്തെ നോക്കിക്കാണുന്നത്. |