|
ബ്രിട്ടന്റെ കുടിയേറ്റ നയം വിദേശ വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തുകയാണെന്ന ആരോപണവുമായി സര്‍വകലാശാല മേധാവികളും രംഗത്ത്. ബ്രിട്ടന്റെ മിശ്രിത സംസ്‌കാരത്തിനെതിരാണ് പുതിയ കുടിയേറ്റ നയമെന്ന് ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മക് ക്വിന്‍ഡിന്‍ മക് കെല്ലര്‍ അഭിപ്രായപ്പെട്ടു. ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ കുടിയേറ്റ നയത്തെ വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് യൂണിവേഴ്‌സിറ്റി മേധാവിയും പ്രതിഷേധിച്ചുകൊണ്ടു സംസാരിച്ചത്. യുകെയിലെ സര്‍വകലാശാലകളുടെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് മക് കെല്ലര്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്നുപറഞ്ഞത്. യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഇനിയും നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാല്‍ വിദ്യാര്‍ഥികള്‍ ബ്രിട്ടനിലേക്കു വരാത്ത അവസ്ഥയുണ്ടാക്കും.
പതിനേഴു ബില്യന്‍ പൗണ്ടാണ് ഓരോ വര്‍ഷവും വിദേശ വിദ്യാര്‍ഥികളുടെ ഫീസായി യുകെയുടെ ഖജനാവിലെത്തുന്നത്. വിദേശ വിദ്യാര്‍ഥികള്‍ ഇല്ലാതായാല്‍ സംഭവിക്കുന്ന ഭീമമായ നഷ്ടത്തെക്കുറിച്ച് സൂചിപ്പിച്ചത് യുകെയിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍മാരുടെ ഗ്രൂപ്പ് പ്രസിഡന്റ് പ്രൊഫസര്‍ ക്രിസ്റ്റഫര്‍ സ്‌നോഡനാണ്.
നെറ്റ് മൈഗ്രേഷന്‍ 176,000 ആയി. ഇതില്‍ വിദേശ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തരുതെന്ന് മക് കെല്ലര്‍ വിശദീകരിച്ചു. പഠനം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങും. യൂണിവേഴ്‌സിറ്റികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചു. ഇപ്പോള്‍ ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളും പ്രവര്‍ത്തന ചെലവു കണ്ടെത്തുന്നത് വിദേശ വിദ്യാര്‍ഥികളില്‍നിന്നാണ്. - മക് കെല്ലര്‍ പറഞ്ഞു.
സാമ്പത്തികമായി ബ്രിട്ടന്റെ പൊതു മേഖലയെ താങ്ങി നിര്‍ത്തുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുന്നതാണ് കുടിയേറ്റ നയം എന്ന നിലപാടിലാണ് സര്‍വകലാശാലകള്‍. വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. 2015 തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം കുടിയേറ്റമാകുമെന്നതില്‍ തര്‍ക്കമില്ല. |