|
ബ്രിട്ടനിലെത്തുന്ന വിദേശികളുടെ പൊതു ജീവിതം പൂര്‍ണമായും നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ രാജകുടുംബത്തിന്റെ അനുമതിയോടെ 2014 വസന്തകാലത്ത് വിദേശികള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമം പ്രാബല്യത്തില്‍ വരും.
അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള അപ്പീല്‍ അവകാശം നീക്കം ചെയ്യുന്നതാണ് ബില്ലിലെ പ്രധാന പരിഷ്‌കാരം. ആവശ്യമായ രേഖകളില്ലാതെ ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 8 ഇതോടെ ഇല്ലാതാകും. ബാങ്കിങ് ഉള്‍പ്പെടെ പൊതുസേവന രംഗത്തും, തൊഴില്‍ മേഖലയിലും അനധികൃതമായി ആര്‍ക്കും എത്താന്‍ സാധിക്കാത്ത വിധം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ അഡൈ്വസ് വിഭാഗത്തെ നിയന്ത്രിക്കാന്‍ ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. കുടിയേറ്റക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നതു തടയാനാണ് ഈ നടപടിയെന്ന് ബില്ലില്‍ പറയുന്നു. ഇമിഗ്രേഷന്‍ സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കാനും നിര്‍ദേശമുണ്ട്.
വിദേശികള്‍ സമര്‍പ്പിക്കുന്ന ഡ്രൈവിങ് ലൈസന്‍സിനുള്ള ആപ്ലിക്കേഷനുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ അംഗീകരിക്കൂ. ബാങ്കില്‍ കറന്റ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കേണ്ടിവരും. താത്കാലിക വിസയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ഏതെങ്കിലും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ചെയ്യേണ്ടിവരും.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ വിദേശ പൗരന്മാരെ നിയന്ത്രിക്കുന്നതിനു ചിട്ടപ്പെടുത്തിയിട്ടുള്ള കര്‍ശനമായ വിലക്കുകള്‍ക്കു തുല്യമാണ് പുതിയ ബില്ലില്‍ ഉള്ളത്. ബില്ലിലെ നിര്‍ദേശം നടപ്പായാല്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ പിടിക്കപ്പെട്ടാല്‍ അപ്പോള്‍ത്തന്നെ നാടുകടത്തും. എത്ര വലിയ പദവിയുള്ള ആളാണെങ്കിലും വിദേശികളോട് എവിടെ വച്ചും പാസ്‌പോര്‍ട്ട് ആവശ്യപ്പെടാം. അപ്പോള്‍ത്തന്നെ ഫിംഗര്‍പ്രിന്റ് പരിശോധനയ്ക്കു വിധേയനാവണം.
സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ബില്‍ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്റെ ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റാണ് ഇപ്പോഴത്തെ പരിഷ്‌കരണത്തിനു പിന്‍ബലമായി ഹൗസ് ഓഫ് കോമണ്‍സില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളത്. |