|
വിസിറ്റിങ് വിസയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 3000 പൗണ്ട് ( മൂന്നുലക്ഷം രൂപ) കെട്ടിവെക്കണമെന്ന നിയമം ബ്രിട്ടന്‍ നടപ്പാക്കാന്‍ സാധ്യതയില്ല. തീരുമാനം പിന്‍വലിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് വക്താവ് പറഞ്ഞു.
പദ്ധതി നവംബറില്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. ഉപപ്രധാനമന്ത്രി നിക് ക്ലെഗ്ഗ് അടക്കമുള്ളവര്‍ പദ്ധതിക്കെതിരെ രംഗത്തുവന്നതോടെയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ഹോം സെക്രട്ടറി തെരേസ മെയ് യാണ് ബ്രിട്ടണില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ പോലും മൂവായിരം പൗണ്ടിന്റെ ബോണ്ട് കെട്ടിവെയ്ക്കണമെന്ന തീരുമാനമെടുത്തത്. ഇത് ഈ നവംബറില്‍തന്നെ നടപ്പിലാക്കാനും പദ്ധതിയുണ്ടായിരുന്നു. ബ്രിട്ടണില്‍ സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ബ്രിട്ടണ്‍ തയ്യാറെടുത്തത്. ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശകര്‍ 3000 പൗണ്ടിന്റെ ബോണ്ട് കെട്ടിവയ്ക്കണമെന്ന നിബന്ധനയ്‌ക്കെതിരേ വാണിജ്യ സെക്രട്ടറി വിന്‍സ് കേബിള്‍ പര്യമായി രംഗത്തെത്തിയിരുന്നു. യാഥാസ്ഥിതിക പാര്‍ട്ടി നേതൃത്വം നല്‍കുന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ പങ്കാളിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണു കേബിള്‍. തീരുമാനത്തിനെതിരേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത പ്രതികരണമാണു ലഭിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആറു മാസ വിസയിലെത്തുന്നവര്‍ 3000 പൗണ്ട് ബോണ്ട് നല്‍കണമെന്ന നിര്‍ദേശം വലിയ വിവാദമായിരുന്നു.ഈ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കു തീരുമാനം തിരിച്ചടിയാകുമെന്നു കേബിള്‍ അഭിപ്രായപ്പെട്ടിരുന്നു |