Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സൗത്ത് ഇന്ത്യക്കാര്‍ യുകെ വിസാ പ്രോസസിങ്ങിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ട : വിസിറ്റിങ് വിസകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം
reporter
ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് ഹോം ഓഫീസ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നു. സൗത്ത് ഇന്ത്യക്കാര്‍ക്കു മാത്രമായി ഒരു പദ്ധതിയാണ് ഇതില്‍ ആദ്യം നടപ്പാക്കുന്നത്. ഈസി വിസ എന്നാണ് ഈ പദ്ധതിയുടെ പേര്. സൗത്ത് ഇന്ത്യയില്‍ നിന്ന് യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍, ആപ്ലിക്കേഷനൊപ്പം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ട എന്നതാണ് പദ്ധതിയുടെ ഗുണം. പാസ്‌പോര്‍ട്ട് പാസ് - ബാക്ക് പൈലറ്റ് സ്‌കീം എന്നാണ് ഈ പദ്ധതിക്ക് യുകെ ഹോം ഓഫീസ് നല്‍കിയിരിക്കുന്ന പേര്. വിസ പ്രോസസിങ് സമയത്ത് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാമെന്നതാണ് അപേക്ഷകര്‍ക്കു ലഭിക്കുന്ന ഗുണം. ഈ സമയത്ത് മറ്റു രാഷ്ട്രങ്ങളിലേക്ക് വിസയ്ക്ക് ശ്രമിക്കാം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. രണ്ടു വിസ ഒരേ സമയത്ത് നേടിയെടുക്കാം എന്നതിലൂടെ സമയലാഭമുണ്ടാകും.

ഹോം സെക്രട്ടറി തെരേസ മെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ' ഈസി വിസ പ്ലാന്‍ ' പ്രകാരം മറ്റു ചില നടപടികള്‍ കൂടി നടപ്പാക്കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് വിസാ നടപടികള്‍ എളുപ്പത്തിലാക്കാനായി 'മൊബൈല്‍ വിസ ക്ലിനിക്ക് ' സ്ഥാപിക്കും. വന്‍കിട കമ്പനികള്‍ക്കാണ് വിസ ക്ലിനിക്ക് ഉപകരിക്കുക. വിസ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ പോകാതെ തന്നെ കമ്പനികള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള സഹായ കേന്ദ്രങ്ങളാണ് മൊബൈല്‍ വിസ ക്ലിനിക്ക്. 'ഹൈ വാല്യു' കമ്പനികള്‍ക്കു മാത്രമായിരിക്കും വിസ ക്ലിനിക്ക് സഹായം ലഭിക്കുക.

'ഗ്രേറ്റ് ക്ലബ്ബ് ' എന്ന പേരില്‍ ഒരു പ്രത്യേക കറ്റഗറി രൂപീകരിക്കുന്നുണ്ട്. ടോപ് ബിസിനസ് എക്‌സിക്യൂട്ടീവുകളെ സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ബിസിനസ് എക്‌സിക്യൂട്ടിവുകളെ യുകെ വിസ ഇമിഗ്രേഷന്‍ (യുകെവിഐ) നേരിട്ട് സഹായിക്കും. യുകെയുമായി നേരിട്ട് ബന്ധമുള്ള വന്‍കിട ബിസിനസുകാര്‍ക്ക് മാത്രമാണ് ഗ്രേറ്റ് ക്ലബ്ബില്‍ അംഗത്വം ലഭിക്കുക. യുകെ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ മുതല്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഔദ്യോഗിക സഹായം ലഭിക്കും. വിസ പ്രോസസിങ്ങിന്റെ എല്ലാ ഘട്ടങ്ങളിലും ഈ സഹായം ലഭിക്കും. ഇതിനായി എക്‌സ്ട്രാ പേമെന്റ് നല്‍കണം.

മൊബൈല്‍ വിസ ക്ലിനിക്, ഗ്രേറ്റ് ക്ലബ്ബ് എന്നിവ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് തെരേസ മേ അറിയിച്ചു. ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ സമ്പ്രദായം വിജയകരമായി നടപ്പാക്കിയതിനെ തുടര്‍ന്നാണ് ബ്രിട്ടിഷ് ഹോം ഓഫീസ് ഇന്ത്യക്കാര്‍ക്ക് അനുകൂലമായ നടപടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ചാള്‍സ് രാജകുമാരനും പത്‌നി കാമിലയും, അതിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഇന്ത്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഈ പദ്ധതിക്ക് പ്രാധാന്യമുണ്ട്. അതേസമയം, ഈസി വിസ പ്ലാന്‍ പദ്ധതി ചര്‍ച്ചകളിലാണ്. അന്തിമഘട്ടത്തിലെത്തിയതു സംബന്ധിച്ച് അറിയിപ്പുകളുണ്ടായിട്ടില്ല. ഈസി വിസ പ്ലാന്‍ പദ്ധതിയെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 'ടൈംസ് ഓഫ് ഇന്ത്യ' യാണ്.
 
Other News in this category

 
 




 
Close Window