Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ അപ്പീല്‍ അവകാശം നിര്‍ത്തലാക്കുന്നു
Reporter
കുറ്റകൃത്യങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ട കുടിയേറ്റക്കാര്‍ക്ക് അപ്പീലിനുള്ള അനുമതി നിഷേധിച്ചുകൊണ്ട് ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. കുടിയേറ്റക്കാരുടെ അപ്പീല്‍ അവകാശത്തില്‍ നിയമം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ആദ്യ പടിയാണിത്. 1971 ലാണ് കുടിയേറ്റക്കാര്‍ക്ക് അപ്പീല്‍ അവകാശം അനുവദിച്ചത്. ഇതു പ്രകാരം കുടിയേറ്റക്കാര്‍ക്ക് നിയമപരമായ നടപടികളില്‍ ആനുകൂല്യം തേടിക്കൊണ്ട് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈ അവകാശത്തിലാണ് ഇപ്പോള്‍ നിയന്ത്രണം വരുത്തുന്നത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുമതിയുള്ള കുടിയേറ്റക്കാര്‍ക്കു പോലും ഇനി മുതല്‍ ഒറ്റത്തവണ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയുകയുള്ളൂ.
കുടിയേറ്റക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഈ മാറ്റം അനുകൂലമാകും. യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ അപേക്ഷ നല്‍കി അഡ്മിഷനായി കാത്തിരിക്കുന്നവര്‍ക്കും ഗുണം ചെയ്യും. അപേക്ഷകളില്‍ തിരുത്തലുകള്‍ വരുത്താനുള്ള കാലതാമസം ഒഴിവായിക്കിട്ടും എന്നതാണ് ഗുണം. 28 ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തലുകള്‍ വരുത്തിയ അപേക്ഷയില്‍ നടപടിയുണ്ടാകും. ഇതിനായി 12 ആഴ്ചവരെ കാത്തിരിക്കണമായിരുന്നു. നിലവില്‍ അപ്പീല്‍ സമര്‍പ്പിച്ചു വിധി കാത്തുകഴിയുന്നവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. കൂടുതല്‍ പുനഃപരിശോധനകള്‍ ഇല്ലാതാകുന്നതോടെ വിധി പ്രതികൂലമാകാന്‍ സാധ്യത കൂടി.
ടിയര്‍ 1 ഇന്‍വെസ്റ്റര്‍ മാര്‍ഗത്തില്‍ യുകെയില്‍ പ്രവേശിക്കുന്നതിനുള്ള നിക്ഷേപത്തുക ഒരു മില്യണില്‍ രണ്ടു മില്യണ്‍ പൗണ്ടായി ഉയര്‍ത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിക്ഷേപത്തുക ഉയര്‍ത്തുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനം ഡിസംബര്‍ ഒന്നു മുതല്‍ നടപ്പില്‍ വരുകയാണ്. ഇതിനെക്കുറിച്ചും പുതിയ നിയമപരിഷ്‌കാരങ്ങളില്‍ സൂചനയുണ്ട്. കുടിയേറ്റത്തിനായുള്ള വ്യാജ വിവാഹങ്ങള്‍ തടയുന്നതിനു പ്രത്യേക നടപടി കൈക്കൊള്ളും. ഇത്തരം അനധികൃത കുടിയേറ്റങ്ങള്‍ ഒഴിവാക്കാനായി ഒരു നിയമം പാസാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window