ലണ്ടന്‍: ആറ് വര്‍ഷം കഴിയുമ്പോള്‍ യുകെയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ പെട്രോളോ ഡീസലോ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നത് നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2030 ഓടെ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേയ്ക്ക് മാറുമെന്നാണ് പ്രധാന കാര്‍ ബ്രാന്‍ഡുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പൂര്‍ണ്ണമായും സമീപഭാവിയില്‍ ഒഴിവാകുന്നതിന് ഈ തീരുമാനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിലയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില പരമാവധി കുറയുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകമെങ്ങും പുരോഗമിക്കുന്നുണ്ട്. തുടക്കകാലത്ത് ചാര്‍ജിങ് പോയന്റുകള്‍ വ്യാപകമല്ലാതിരുന്നത് ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു . എന്നാല്‍ രാജ്യമൊട്ടാകെ ഈ പരിമിതിയെ മറികടക്കാന്‍ നിലവില്‍ ആയിട്ടുണ്ട് .
ഇലക്ട്രിക് കാറുകള്‍ക്ക് എക്സ്ഹോസ്റ്റ് പൈപ്പുകള്‍ ഇല്ല, അതായത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അവ ഓടുമ്പോള്‍ മലിനീകരണം ഉണ്ടാക്കുന്ന പുക പുറപ്പെടുവിക്കുന്നില്ല. 2030 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം 2035 ലേയ്ക്ക് മാറ്റിയതായി പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വില്‍പന മുന്‍ധാരണ പ്രകാരം 2030 കളില്‍ നിരോധിക്കും എന്ന് ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന അനുസരിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ സാധ്യതയാണ് ഉള്ളത്. 2030 ഓടെ സാധാരണ വാഹന നിര്‍മ്മാണം നിര്‍ത്താനുള്ള കമ്പനികളുടെ തീരുമാനത്തിന് പിന്നില്‍ ഈ സാഹചര്യം ഉണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.